
തിരുവനന്തപുരം: ഹജ് തീർത്ഥാടകരുടെ പുറപ്പെടൽ കേന്ദ്രങ്ങളുടെ പട്ടികയിൽ കരിപ്പൂർ വിമാനത്താവളത്തെയും ഉൾപ്പെടുത്തണം എന്ന് ബിനോയ് വിശ്വം എംപി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്ത്താർ അബ്ബാസ് നഖ്‌വി ക്കും കേന്ദ്ര ഹജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോക്ടർ മഖ്സൂദ് അഹമദ് ഖാനും എംപി കത്തുകൾ അയച്ചു.
രാജ്യത്ത് തന്നെ ഏറ്റവും അധികം തീർത്ഥാടകർ ഹജിന് പുറപ്പെടുന്ന കേന്ദ്രങ്ങളിൽ ഒന്നാണ് കരിപ്പൂർ. ഹജ് ഹൗസ് അടക്കമുള്ള വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ അവിടെയുണ്ട്. അങ്ങനെയുള്ള കരിപ്പൂരിനെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിന് നീതീകരണമില്ലന്ന് ബിനോയ് വിശ്വം കത്തിൽ പറഞ്ഞു.
ഹജ്ജ് യാത്രയ്ക്കുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍ നിന്ന് കരിപ്പൂരിനെ ഒഴിവാക്കിയെന്ന അറിയിപ്പ് വന്നതിന് പിന്നാലെ ശക്തമായ എതിർപ്പുയർന്നിരുന്നു. ഇത്തവണ ഹജ്ജ് യാത്ര പുറപ്പെടുന്ന വിമാനത്താവളങ്ങളുടെ പട്ടിക 10 ആക്കി ചുരുക്കിയ സാഹചര്യത്തിലാണിതെന്നാണ് ഹജ് കമ്മറ്റി അറിയിച്ചു. വലിയ വിമാനങ്ങളാണ് ഹജ്ജിനായി സർവ്വീസ് നടത്തുന്നതെന്നും കരിപ്പൂരിന് വലിയ വിമാനങ്ങളിറക്കാൻ അനുമതിയായിട്ടില്ലെന്നും എയർപോർട്ട് ഡയറക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശ്രമം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
കരിപ്പൂര്‍ അപകടത്തിന് ശേഷം വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് കരിപ്പൂരിനെ ഒഴിവാക്കിയത് എന്നാണ് അധികൃതരുടെ വിശദീകരണം. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽപ്പേർ ഹജ്ജിന് പോകുന്ന കോഴിക്കോട്, മലപ്പുറം ജില്ലകൾക്ക് സമീപത്തുള്ള വിമാനത്താവളത്തിന് അനുമതിയില്ലാത്തത് തീർത്ഥാടകർക്കും തിരിച്ചടിയാകും. തീരുമാനം പുന:പരിശോധിക്കണമെന്ന് മുസ്ലീം ലീഗ് ജന. സെക്രട്ടറി കെപിഎ മജീദും ആവശ്യപ്പെട്ടിരുന്നു. ഏറ്റവും കൂടുതൽ ഹജ് യാത്രികർ ഉള്ളത് വടക്കൻ കേരളത്തിൽ നിന്നാണ്. കരിപ്പൂരിനെ തകർക്കാനുള്ള നീക്കമാണിതെന്നും കെപിഎ മജീദ് ആരോപിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam