'വിമാനം ഇറക്കിയത് റൺവേയുടെ പകുതിയും കഴിഞ്ഞ്', കരിപ്പൂർ ദുരന്തം പൈലറ്റിന്‍റെ വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്

By Web TeamFirst Published Sep 11, 2021, 9:51 PM IST
Highlights

വിമാനം താഴെയിറക്കിയത് റൺവേയുടെ പകുതിയും കഴിഞ്ഞാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ധന ടാങ്കിൽ ചോർച്ചയുണ്ടായിയെന്നും റിപ്പോർട്ട്.

തിരുവനതപുരം: പൈലറ്റിൻ്റെ വീഴ്ചയാണ് കരിപ്പൂർ വിമാന ദുരന്തത്തിനിടയാക്കിയതെന്ന് അന്വേഷണ റിപ്പോർട്ട്. വിമാനം താഴെയിറക്കിയത് റൺവേയുടെ പകുതിയും കഴിഞ്ഞാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. റൺവേയിൽ നിന്ന് വിട്ട് വശങ്ങളിലേക്ക് വിമാനം തെന്നിമാറി. മുന്നറിയിപ്പുകൾ നൽകിയിട്ടും അമിത വേഗത്തിൽ മുൻപോട്ട് പോയി. ഇന്ധന ടാങ്കിൽ ചോർച്ചയുണ്ടായിയെന്നും റിപ്പോർട്ട് പറയുന്നു.

വിമാനത്തിൻ്റെ ഗതി നിശ്ചയിച്ചിരുന്ന പൈലറ്റിൻ്റെ തീരുമാനങ്ങൾ പിഴച്ചു. സമാന സാഹചര്യത്തിൽ മുൻപ് വിമാനമിറക്കിയ പൈലറ്റ് അമിത ആത്മവിശ്വാസത്തിലായിരുന്നു. മോശം കാലാവസ്ഥയിൽ വിമാനത്തിൻ്റെ വൈപ്പർ ശരിയായി പ്രവർത്തിച്ചില്ല. തെറ്റായ ലാൻഡിംഗാണെന്ന് മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ചു. 8858 അടി നീളമുള്ള റൺവേയിൽ 4438 അടിയിൽ വിമാനം താഴെയിറക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

21 പേര്‍ മരിച്ച ദുരന്തത്തില്‍ 96 പേര്‍ക്കായിരുന്നു സാരമായി പരിക്കേറ്റത്. 73 പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ തൊഴിലിടങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാനായി ഊഴം കാത്തിരുന്ന ഒരു പറ്റം മനുഷ്യരെയുമായെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ടെര്‍മിനലില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറി റണ്‍വേയുടെ കിഴക്കുഭാഗത്ത് നിന്ന് താഴേക്ക് പതിച്ചത്. 190 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ലോകത്തെ ഒന്നാംനിര വിമാന കമ്പനികളിലൊന്നായ ബോയിംഗ് കമ്പനി നിര്‍മിച്ച 737 വിമാനമായിരുന്നു അത്.

Also Read: കരിപ്പൂർ വിമാനപകടം; ചികിത്സാ സഹായം നിർത്താന്‍ എയർ ഇന്ത്യ, പരിക്കേറ്റവർക്ക് കത്തയച്ചു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!