കർണ്ണാടകം മൗലിക അവകാശം ലംഘിക്കുന്നു: കേരളം സുപ്രീംകോടതിയിൽ

By Web TeamFirst Published Apr 6, 2020, 12:58 PM IST
Highlights

കാസർകോട് - മംഗളുരു ദേശീയപാത തുറന്നു കൊടുക്കണമെന്ന് കേന്ദ്രസർക്കാരിന് കേരള ഹൈക്കോടതി നൽകിയ നിർദേശം സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നില്ല

ദില്ലി: മംഗലാപുരത്തേക്ക് രോഗികളെ പോലും കടത്തിവിടാത്ത കർണ്ണാടകത്തിന്റെ നടപടി മൗലിക അവകാശത്തിന്റെ ലംഘനമാണെന്ന് കേരളം സുപ്രീം കോടതിയിൽ. കോടതി ഉത്തരവ് നടപ്പിലാക്കാൻ കേന്ദ്ര സർക്കാരും തയ്യാറാകുന്നില്ലെന്നും കേരളം കുറ്റപ്പെടുത്തി. വിഷയത്തിൽ കർണ്ണാടക സർക്കാർ സമർപ്പിച്ച അപ്പീൽ തള്ളണമെന്ന് ആവശ്യപ്പെട്ട് കേരളം എതിർ സത്യവാങ്മൂലം നൽകി.

കാസർകോട് - മംഗളുരു ദേശീയപാത തുറന്നു കൊടുക്കണമെന്ന് കേന്ദ്രസർക്കാരിന് കേരള ഹൈക്കോടതി നൽകിയ നിർദേശം സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നില്ല. കേരള, കർണാടക ചീഫ് സെക്രട്ടറിമാരും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെയും ഗതാഗതമന്ത്രാലയത്തിന്‍റെയും സെക്രട്ടറിമാരും ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചത്. 

കർണാടകത്തോട് അതിർത്തി തുറക്കണം എന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ല. കേരളാ ഹൈക്കോടതി ഉത്തരവിനെതിരെ കർണാടകം നൽകിയ ഹർജിയിലാണ് സുപ്രീംകോടതി നിർദേശം.  

കേരളാ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവിന് തത്കാലം സ്റ്റേ ഇല്ലെന്ന് വ്യക്തമാക്കിയ കോടതി, അത്യാവശ്യ വാഹനങ്ങൾ കടത്തി വിടേണ്ടി വരുമെന്ന് പറയുന്നു. ഏതൊക്കെ വാഹനങ്ങൾ കടത്തി വിടണം എന്ന് തീരുമാനിക്കാൻ സമിതി ഉണ്ടാക്കണം. ഇരുസംസ്ഥാനങ്ങളിലെയും ചീഫ്  സെക്രട്ടറിമാർ, കേന്ദ്ര ഹെൽത്ത് സെക്രട്ടറി എന്നിവരുടെ സമിതി രൂപീകരിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിർദേശം. കേസ് നാളെ വീണ്ടും പരിഗണിക്കും.

click me!