കരൂർ ദുരന്തത്തിനു പിന്നാലെ ഡിഎംകെ പ്രവർത്തകരെ കുറ്റപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ്; രണ്ട് ടിവികെ പ്രവർത്തകർ അറസ്റ്റിൽ

Published : Sep 29, 2025, 07:24 PM IST
karur rally tragedy

Synopsis

ദുരന്തത്തിന് കാരണക്കാരെന്ന പേരിൽ ടിവികെ പ്രവർത്തകരെ അറസ്റ്റ് ചെയ്യാനുള്ള നടപടികളിലാണ് പൊലീസ്. ബുസി ആനന്ദിനെയും നിർമൽ കുമാരിനെയും അറസ്റ്റ് ചെയ്യുന്നത് പരിഗണനയിലാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

ചെന്നൈ: കരൂർ ദുരന്തത്തിനു പിന്നാലെ ചെന്നൈയിൽ രണ്ട് ടിവികെ പ്രവർത്തകർ അറസ്റ്റിൽ. സാമൂഹിക മാധ്യമ പോസ്റ്റുകളിലാണ് 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സഹായം, ശിവനേശൻ എന്നിവരാണ് അറസ്റ്റിലായത്. കരൂർ ദുരന്തത്തിനു പിന്നിൽ ഡിഎംകെ എന്നായിരുന്നു ഇവരുടെ പോസ്റ്റ്. ഇതിനെതിരെയാണ് നടപടി. അതേസമയം, ദുരന്തത്തിന് കാരണക്കാരെന്ന പേരിൽ ടിവികെ പ്രവർത്തകരെ അറസ്റ്റ് ചെയ്യാനുള്ള നടപടികളിലാണ് പൊലീസ്. ബുസി ആനന്ദിനെയും നിർമൽ കുമാരിനെയും അറസ്റ്റ് ചെയ്യുന്നത് പരിഗണനയിലാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കരൂര്‍ ദുരന്തത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ എഫ്ഐആറിൽ ടിവികെ അധ്യക്ഷൻ വിജയ്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. വിജയ് മനപ്പൂര്‍വം റാലിക്കെത്താൻ നാലുമണിക്കൂര്‍ വൈകിയെന്നാണ് എഫ്ഐആറിലുള്ളത്.

കരൂരിൽ അനുമതിയില്ലാതെയാണ് റോഡ്‍ ഷോ നടത്തിയതെന്നും എഫ്ഐആറിലുണ്ട്. ജനക്കൂട്ടത്തെ ആകർഷിക്കാനും പാർട്ടിയുടെ ശക്തി പ്രകടിപ്പിക്കാനുമായിരുന്നു അനുമതിയില്ലാതെ റോഡ് ഷോ നടത്തിയത്. അനുമതി ഇല്ലാതെ റോഡിൽ നിർത്തി സ്വീകരണം ഏറ്റുവാങ്ങി. ടിവികെ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും അനുസരിച്ചില്ലെന്നും എഫ്ഐആറിലുണ്ട്. ഈ സാഹചര്യത്തിലാണ് ടിവികെ ഭാരവാഹികളെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനം.

അതേസമയം, ടിവികെ സ്ഥാപക നേതാവും നടനുമായ വിജയ് കടുത്ത മാനസിക സംഘർഷത്തിലാണ് എന്നാണ് റിപ്പോർട്ട്. വിജയ് അസുഖബാധിതൻ ആണെന്നും രോഗം ഉടൻ ഭേദമാവട്ടെ എന്നും ബിജെപി നേതാവ് അമർ പ്രസാദ് ആശംസിച്ചു. ആരോഗ്യം സൂക്ഷിക്കണമെന്നും അമർ പ്രസാദ് ഉപദേശിക്കുന്നു. പണയൂരിലെ വീട്ടിലായിരുന്ന വിജയ്, രാവിലെ പറ്റണംപക്കത്തെ വീട്ടിലേക്ക് മാറി. ടിവികെയുടെ രണ്ടാമത്തെ ഓഫീസ് ഇവിടെയാണ് പ്രവർത്തിക്കുന്നത്. അതിനിടെ രാഹുൽ ഗാന്ധി വിജയ്‍യെ ഫോണിൽ വിളിച്ചു വിവരങ്ങൾ തേടി. ടിവികെ റാലിയിൽ ആളുകൾ മരിക്കാനിടയായ സംഭവത്തിൽ അനുശോചനം അറിയിച്ചെന്നും ഫോൺ വിളിക്ക് രാഷ്ട്രീയ ലക്ഷ്യം ഇല്ലെന്നുമാണ് കോൺഗ്രസിന്റെ വിശദീകരണം.

ദുരന്തഭൂമി സന്ദർശിക്കാൻ അനുമതി തേടി വിജയ്‌

കരൂരിലെ ദുരന്തഭൂമി സന്ദർശിക്കാൻ അനുമതി തേടി വിജയ് ഹൈക്കോടതിയിൽ. സന്ദർശനത്തിന് പൊലീസും ജില്ലാ ഭരണകൂടവും തടസ്സം നിൽക്കരുതെന്ന് ആവശ്യപ്പെട്ട് ടിവികെ ജനറൽ സെക്രട്ടറി ആധവ് അർജുന മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. കരൂർ ദുരന്തത്തിന് കാരണം ഡിഎംകെ പൊലീസ് ഗുണ്ടാ കൂട്ടുകെട്ടെന്നും ഡിഎംകെ എംഎൽഎ സെന്തിൽ ബാലാജിയാണ് ആസൂത്രകൻ എന്നും സത്യവങ്മൂലത്തിൽ ആരോപിക്കുന്നു. അതേസമയം, ടിവികെ അധ്യക്ഷൻ വിജയുടെ കരൂർ റാലിയിൽ ഉണ്ടായ തിക്കിലും തിരക്കിലുപ്പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി. ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന സുഗുണ എന്ന 65 വയസ്സുകാരി ആണ് ഇന്ന് രാവിലെ മരിച്ചത്. ഇതോടെ ദുരന്തത്തിൽ മരിച്ച സ്ത്രീകളുടെ എണ്ണം 18 ആയി. ദുരന്തത്തില്‍ പൊലീസിന്റെയും സംഘാടകരുടെയും വീഴ്ചകൾ അക്കമിട്ടാണ് ഇന്റലിജന്റ്സ് റിപ്പോർട്ട്. കേസിൽ അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി ഡിജിപി ഉത്തരവിറക്കി. എ.ഡി.എസ്.പി പ്രേമാനന്ദന് ആണ് അന്വേഷണ ചുമതല. അതിനിടെ, കേന്ദ്ര മന്ത്രിമാരായ നിർമല സീതാരാമനും എൽ മുരുകനും ആൾക്കൂട്ട ദുരന്തം ഉണ്ടായ കരൂറിലെത്തി, പരിക്കേറ്റവരെ സന്ദർശിച്ചു. പതിനൊന്നരയയോടെ കരൂരിൽ എത്തിയ ഇരുവരും ആദ്യം ദുരന്തം ഉണ്ടായ വേലുചാമിപുരം സന്ദർശിച്ചു. പിന്നീട് പരിക്ക് പറ്റിയവർ ചികിത്സയിൽ കഴിയുന്ന മെഡിക്കൽ കോളേജ് ആശുപത്രിയിലുമെത്തി വിവരങ്ങൾ തിരക്കി. ചികിത്സയിൽ ഉള്ളവരെ സന്ദർശിച്ചു. എന്നാൽ, ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

PREV
Read more Articles on
click me!

Recommended Stories

വിമാന ടിക്കറ്റുകളുടെ അധികനിരക്കില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം, നിരക്ക് വർധന ഒഴിവാക്കാൻ കമ്പനികൾക്ക് നിർദേശം
ദേശീയ പാത കൂടി യാഥാർഥ്യമാകുന്നു, ആശങ്കപ്പെടുത്തുന്ന ഈ കണക്കുകൾ ശ്രദ്ധിക്കാതെ പോകരുതേ; കേരളത്തിലെ റോഡുകളിൽ ജീവൻ പൊലിഞ്ഞവ‍ർ