
കാസര്‍കോട് : കാസര്‍കോട് ഗവ. കോളേജിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സ്ഥാനത്ത് നിന്ന് നീക്കപ്പെട്ട ഡോ. എന്‍ രമ. കോളേജിൽ, മയക്കുമരുന്ന് വിൽപ്പന നടക്കുന്നതായും അത് ചോദ്യംചെയ്തതിനാണ് തനിക്കെതിരെ എസ്എഫ്ഐ സമരത്തിനിറങ്ങിയതെന്നും രമ ആരോപിച്ചു. കോളേജിൽ വിദ്യാർത്ഥികൾക്കിടയിൽ അരുതാത്ത പലതും നടക്കുന്നു. മയക്കുമരുന്ന് വിൽപ്പന സജീവമാണ്. ഇത് ചോദ്യം ചെയ്തതിനാണ് എസ്എഫ്ഐ തനിക്കെതിരെ സമരം നടത്തിയത്. വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള നല്ല അന്തരീക്ഷം ഉണ്ടാക്കാനാണ് താൻ ശ്രമിച്ചതെന്നും അവര്‍ പറഞ്ഞു.
എസ്എഫ്ഐ ഉപരോധത്തിന് ഒടുവിലാണ് കാസര്‍കോട്ടെ ഗവ. കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. എന്‍ രമയെ സ്ഥാനത്ത് നിന്ന് നീക്കിയത്. കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പരാതി ഉന്നയിക്കാനെത്തിയപ്പോള്‍ വിദ്യാര്‍ത്ഥികളെ പൂട്ടിയിടുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്ന് ആരോപിച്ചായിരുന്നു ഉപരോധം.
മയക്കുമരുന്ന് വിൽപ്പന ആരോപണത്തിൽ പ്രതികരണവുമായി എസ് എഫ്ഐ രംഗത്തെത്തി. പറയുന്ന തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട്നടപടിയെടുത്തില്ലെന്നാണ് എസ്എഫ്ഐയുടെ ചോദ്യം. ടീച്ചര്‍ക്കെതിരെ നടപടി വന്നതിലുള്ള വിദ്വേഷമാണ് ആരോപണത്തിന് പിന്നിലെന്നും എസ്എഫ്ഐ കുറ്റപ്പെടുത്തി.
അതേ സമയം, രമയുടെ ആരോപണത്തില്‍ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ചാന്‍സലര്‍ക്കും വൈസ് ചാന്‍സലര്‍ക്കും പരാതി നല്‍കുമെന്നും ബിജെപി വ്യക്തമാക്കി.
എയർ ഇന്ത്യ വിമാനത്തിലെ സാങ്കേതിക തകരാര്‍: ടേക്ക് ഓഫിനിടെ ചിറക് റൺവേയിൽ ഉരസി; പൈലറ്റിന് സസ്പെൻഷൻ
അതേ സമയം, കാസർകോട് ഗവ. കോളേജിൽ പ്രിൻസിപ്പൽ ഇൻ ചാർജായിരുന്ന രമയെ ഉപരോധിച്ച സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എസ് എഫ് ഐ നേതാക്കൾ ഉൾപ്പടെ പത്ത് വിദ്യാർത്ഥികൾ, കണ്ടാലറിയാവുന്ന മറ്റ് അൻപത് പേർ എന്നിവർക്കെതിരെയാണ് കേസ്. നിയമ വിരുദ്ധമായ സംഘം ചേരൽ, കൃത്യനിർവ്വഹണം തടസപ്പെടുത്തൽ, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നീ വകുപ്പുകൾ ആണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. വിദ്യാർഥികളെ പൂട്ടിയിട്ടെന്നും അപമര്യാദയായി പെരുമാറിനും ആരോപിച്ചാണ് കഴിഞ്ഞ ദിവസം വിദ്യാർഥികൾ പ്രിൻസിപ്പൽ ഇൻ ചാർജായ രമയെ ഉപരോധിച്ചത്. ഇതിനുശേഷം ഇവർ നൽകിയ പരാതിയിലാണ് കാസർഗോഡ് പൊലീസ് കേസെടുത്തത്.