
ദില്ലി: കോൺഗ്രസിൽ മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട് ചർച്ച കൊടുമ്പിരി കൊണ്ടിരിക്കെ വിവാദം തുടങ്ങിവെച്ച കെ സുധാകരനെ തള്ളാതെ കെസി വേണുഗോപാൽ. ഇത്തരം ചർച്ചകളിൽ താൻ അഭിപ്രായം പറയുന്നില്ലെന്ന് കെസി വേണുഗോപാൽ പറഞ്ഞു. പൊതുജനമധ്യത്തിൽ എടുത്തിട്ട് ചർച്ച ചെയ്യേണ്ട കാര്യമല്ല ഇത്. പരസ്യ വിവാദങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്. തെരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കൂവെന്നും കെസി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഈ പാർട്ടിക്ക് ഒരു ലീഡർഷിപ്പ് ഉണ്ടെന്നും കെസി പറഞ്ഞു. അതേസമയം, കെസിയെ പ്രശംസിച്ചു കൊണ്ടുള്ള കെ സുധാകരന്റെ പോസ്റ്റിലും കെസി പ്രതികരിച്ചു. എല്ലാവർക്കും അവരവരുടേതായ സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ പരസ്യ പ്രതികരണങ്ങളിലേക്ക് പോകാതെ ഇരിക്കുകയാണ് നല്ലതെന്നും കെസി പ്രതികരിച്ചു. സുധാകരൻ മാത്രമല്ല അഭിപ്രായം പറഞ്ഞത്. സ്മൂത്തായി കാര്യങ്ങൾ നടക്കും. പാർട്ടിക്ക് വ്യവസ്ഥാപിതമായ മാർഗ്ഗങ്ങളുണ്ട്. നേതാക്കളുമായി ചർച്ച ഉണ്ടാകും. ഒന്നിച്ചു തീരുമാനം എടുക്കും. ഞാൻ മുൻപേ എന്റെ കാര്യം പറഞ്ഞിട്ടുണ്ട്. ഫലം വരുന്ന വരെ കാത്തിരിക്കുകയാണെന്നും നേതാക്കളെല്ലാം വളരെ ശാന്തരായിരിക്കുകയാണെന്നും കെസി കൂട്ടിച്ചേർത്തു. രാജ്യത്തെ ബാധിക്കുന്ന വലിയ പ്രശ്നം നിൽക്കുമ്പോൾ ഇത്തരം ചർച്ചകളിൽ താൻ തല്പരനല്ലെന്നും ഇത്തരം പൊതു ചർച്ചകൾ ഒഴിവാക്കണമെന്നും കെസി ആവശ്യപ്പെട്ടു.
കേരളത്തിൽ യുഡിഎഫ് തരംഗമാണെന്നും യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഏഷ്യാനെറ്റ് ന്യൂസിനോട് തത്സമയം പ്രതികരിക്കുകയായിരുന്നു സണ്ണി ജോസഫ്. മുഖ്യമന്ത്രി ചർച്ചകൾ തള്ളിയാണ് കെപിസിസി അധ്യക്ഷൻ പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കും. പരസ്യ അഭിപ്രായപ്രകടനം ശരിയല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. അഭിപ്രായങ്ങൾ പറയേണ്ടത് പാർട്ടി വേദികളിലാണ്. ഉചിതമായ തീരുമാനം ഹൈക്കമാൻഡ് എടുക്കും. മുതിർന്ന നേതാക്കൾ മാതൃക കാണിക്കണം. ചേരി തിരിഞ്ഞുള്ള പോര് നിർത്തണമെന്ന പറഞ്ഞ സണ്ണി ജോസഫ് ഇതല്ല സമയമെന്നും അഭിപ്രായം പറയേണ്ട സമയം ഇതല്ലെന്നും ആവര്‍ത്തിച്ച് വ്യക്തമാക്കി. കെസിയെ പിന്തുണച്ചുള്ള നീക്കത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. പരസ്യ പ്രതികരണം പാടില്ലെന്ന് ദീപ ദാസ് മുൻഷി നിർദേശം നൽകി എന്നും അദ്ദേഹം വെളിപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam