
പാലക്കാട്: പാർട്ടിയിൽ നിന്ന് പുറത്താക്കിയ വിമതരെ പിന്തുണച്ച മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിലിന്റെ നീക്കത്തിൽ അമ്പരന്ന് പാലക്കാട്ടെ സിപിഐ. ചെർപ്പുളശ്ശേരിയിൽ പ്രാദേശിക മാധ്യമങ്ങളോടാണ് സേവ് സിപിഐ ഫോറം രൂപീകരിച്ചവരെ പിന്തുണച്ചും, ജില്ലാ നേതൃത്വത്തെ വിമർശിച്ചും ഇസ്മായിൽ രംഗത്തെത്തിയത്.
കഴിഞ്ഞ ജില്ലാ സമ്മേളനത്തോടെയാണ് പാലക്കാട് സിപിഐയിൽ വിഭാഗീയത രൂക്ഷമായത്. സംഘടന വിരുദ്ധ പ്രവ൪ത്തനം നടത്തിയെന്ന് പാ൪ട്ടി കമ്മിഷൻ കണ്ടെത്തിയവരെ പുറത്താക്കി. ഇതേ തുട൪ന്നുണ്ടായ അസ്വസ്ഥതകൾ ഉൾപാ൪ട്ടി പ്രശ്നമായി മാറി. ഇതോടെ പുറത്താക്കൽ ഏകപക്ഷീയമെന്നാരോപിച്ച് നടപടി നേരിട്ടവരുടെ നേതൃത്വത്തിൽ ജില്ലാ കൗൺസിലിന് ബദലായി സേവ് സിപിഐ ഫോറം രൂപീകരിച്ചു. ഈ സംവിധാനത്തെ ശരിവെക്കുന്ന തരത്തിലാണ് മുതി൪ന്ന നേതാവ് കെഇ ഇസ്മായിലിൻറെയും പ്രതികരണം.
ആളുകളെ പുറത്താക്കുകയല്ല, പരമാവധി ആളുകളെ ചേ൪ത്തുപിടിച്ച് ശക്തിപ്പെടുത്തുകയാണ് പാ൪ട്ടി നിലപാട്. താൻ അറിയുന്ന നേതാക്കൾ ഇരുപക്ഷത്തുമുണ്ടെന്നും പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ഇസ്മായിൽ പറഞ്ഞു. ഇസ്മായിലിൻറെ വിമ൪ശനത്തിൽ മറുപടി പറയാനില്ലെന്നാണ് ജില്ലാ നേതൃത്വത്തിൻറെ നിലപാട്. അതേസമയം നിലവിലെ എഐവൈഎഫിലെ നേതാക്കളെ അണിനിരത്തി സേവ് യുവജന ഫെഡറേഷൻ രൂപീകരിക്കാനുള്ള നീക്കത്തിലാണ് സമാന്തര വിഭാഗം.