Anupama adoption row| ശിശുക്ഷേമ സമിതിക്ക് 2022 വരെ ലൈസൻസുണ്ട്, അപമാനിക്കാൻ ശ്രമം: വിശദീകരിച്ച് ഷിജുഖാൻ

By Web TeamFirst Published Nov 22, 2021, 7:35 PM IST
Highlights

സംസ്ഥാന സർക്കാർ 2017 ഡിസംബർ 20 ന് അനുവദിച്ച രജിസ്ട്രേഷന് 2022 ഡിസംബർ വരെ കാലാവധിയുണ്ടെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജൂഖാൻ

തിരുവനന്തപുരം: ശിശുക്ഷേമ സമിതിക്കെതിരെയുള്ള പ്രച‌ാരണം അവാസ്തവമെന്ന് ജനറൽ സെക്രട്ടറി ജെഎസ് ഷിജുഖാൻ. പൊതുജന മധ്യത്തിൽ അപമാനിക്കാനാണ് ശ്രമം നടക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം ശിശുക്ഷേമ സമിതിയെ തകർക്കാനുള്ള കുപ്രചരണം തള്ളിക്കളയണമെന്നും ആവശ്യപ്പെട്ടു. 

സംസ്ഥാന സർക്കാർ 2017 ഡിസംബർ 20 ന് അനുവദിച്ച രജിസ്ട്രേഷന് 2022 ഡിസംബർ വരെ കാലാവധിയുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്ട് 2015 സെക്ഷൻ 41 പ്രകാരമാണ് സമിതി പ്രവർത്തിക്കുന്നത്. സി ഡബ്ല്യു സി ഉത്തരവ് പ്രകാരമാണ് അനാഥരും ഉപേക്ഷിക്കപ്പെട്ടവരുമായ കുഞ്ഞുങ്ങളെ സമതി പരിപാലിക്കുന്നത്. ദേശീയ അന്തർദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ട കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിച്ചാണ് സമിതി പ്രവർത്തിക്കുന്നത്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളിലൂടെ സമിതിയെ തള്ളിക്കളയാനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലൈസൻസുമായി ബന്ധപ്പെട്ട വിശദീകരണമാണ് ഷിജൂഖാൻ നൽകിയത്. ദത്ത് വിവാദത്തിൽ അനുപമയോ പങ്കാളിയോ ഉന്നയിച്ച ആരോപണങ്ങളിൽ ഷിജൂഖാൻ മറുപടി പറഞ്ഞിട്ടില്ല. ഇവരെ കുറിച്ച് വാർത്താക്കുറിപ്പിൽ ഒരിടത്തും പരാമർശിച്ചിട്ടില്ല. മറിച്ച് ശിശുക്ഷേമ സമിതിയുടെ പ്രവർത്തനം സുതാര്യമാണെന്ന് അവകാശപ്പെടുന്നതാണ് വിശദീകരണ കുറിപ്പ്.

click me!