
തിരുവനന്തപുരം: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളം സാക്ഷ്യം വഹിച്ചത് കനത്ത പോളിംഗിന്. സംസ്ഥാനത്ത് രാത്രി 9 മണി വരെ ആകെ 78.23 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ രണ്ട് ജില്ലകളില്‍ 80 ശതമാനത്തിലധികം പോളിംഗ് തെളിഞ്ഞു. കോഴിക്കോട് ജില്ല (81.23) ആണ് പോളിംഗ് ശതമാനത്തില്‍ മുന്നില്‍. പാലക്കാട് (80.51) ആണ് എണ്‍പത് ശതമാനം പോളിംഗ് പിന്നിട്ട മറ്റൊരു ജില്ല. എറണാകുളം ജില്ല എണ്‍പതിനടുത്ത് പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അന്തിമ കണക്ക് വരുമ്പോള്‍ മാറ്റങ്ങള്‍ വരാം. എന്തായാലും, ഇത്തവണ സംസ്ഥാനത്ത് ആകെ രേഖപ്പെടുത്തിയ പോളിംഗ് ശതമാനം 1987-ന് ശേഷമുള്ള ഏറ്റവും വലിയ സംഖ്യയാണ്.
സംസ്ഥാനത്ത് ഇത്തവണ കനത്ത പോളിംഗ് രേഖപ്പെടുത്തിയപ്പോഴും ആകെ പോളിംഗ് ശതമാനം 80 കടക്കുമെന്ന് ഉറപ്പായിട്ടില്ല. 1960-ലെ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ 85.72% ആണ് സംസ്ഥാനത്ത് ഇതുവരെയുണ്ടായിട്ടുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ്. 1987-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് അവസാനമായി 80 ശതമാനം പോളിംഗ് രേഖപ്പെടുത്തിയത്. 80.5 ശതമാനം ആയിരുന്നു 1987-ലെ പോളിംഗ് നില. 2021-ലെ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 74.06 മാത്രമായിരുന്നു.
2026 നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയിലുള്ള ആകെ വോട്ടര്‍മാരുടെ എണ്ണം 2 കോടി 71 ലക്ഷമായിരുന്നു. എസ്ഐആറിന് ശേഷമുള്ള കണക്കുകളാണിത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam