
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കോൺഗ്രിസിന്റെ രമ്ടാം പട്ടിക കൂടി വന്നതോടെ സംസ്ഥാനത്ത് മത്സര ചിത്രം തെളിഞ്ഞു. ഇനി മുന്നണികൾ പൂർണ്ണമായും തിരഞ്ഞെടുപ്പ് പ്രചാരണ ആവേശത്തിലേക്ക് കടക്കും. കോൺഗ്രസ് തങ്ങളുടെ ബാക്കിയുള്ള 37 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ചതോടെ യുഡിഎഫ് ക്യാമ്പിൽ വ്യക്തത വന്നു. ഇതോടെ മൂന്ന് മുന്നണികളും ഇന്ന് മുതൽ സംസ്ഥാനത്തുടനീളം പ്രചാരണം ശക്തമാക്കും. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് നിലപാടിൽ മാറ്റമില്ലാത്തതോടെ കെ. സുധാകരനും അടൂർ പ്രകാശും പട്ടികയിൽ നിന്ന് പുറത്തായി.
ലൈംഗിക പീഡനക്കേസിൽ പ്രതിയായ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ പെരുമ്പാവൂരിൽ നിന്ന് മാറ്റി. പകരം മനോജ് മൂത്തേടൻ സ്ഥാനാർത്ഥിയാകും. ജോസഫ് വാഴക്കൻ, പാലോട് രവി, ആർ. ചന്ദ്രശേഖരൻ തുടങ്ങിയ പ്രമുഖ നേതാക്കൾ ഇത്തവണ പട്ടികയിൽ ഇടംപിടിച്ചില്ല. കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറുടെ പേര് അവസാന നിമിഷം ഒഴിവാക്കി. കടുത്ത തർക്കങ്ങൾക്കൊടുവിൽ കൊച്ചി മണ്ഡലത്തിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചു. നേരത്തെ പ്രഖ്യാപിച്ച 55 പേർക്ക് പുറമെയാണ് പുതിയ 37 പേരുടെ പട്ടിക.
അതേസമയം, തിരുവനന്തപുരം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയെ ഇന്ന് തീരുമാനിക്കും. ജനാധിപത്യ കേരള കോൺഗ്രസിനോട് പൊതുസമ്മതനായ ഒരു സ്വതന്ത്രനെ കണ്ടെത്താൻ സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. ആർജെഡി വിട്ട് എത്തിയ മുൻ മന്ത്രി വി. സുരേന്ദ്രൻ പിള്ള മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഇടതു സ്വതന്ത്രനായി പരിഗണിക്കാൻ സാധ്യത കുറവാണെന്നാണ് റിപ്പോർട്ടുകൾ. വൈകരുതെന്ന് സിപിഎം ജില്ലാ നേതൃത്വം ആന്റണി രാജു ഉൾപ്പെടെയുള്ളവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പിണക്കത്തിനൊടുവിൽ മന്ത്രി വി അബ്ദുറഹ്മാന് സിപിഎം മണ്ഡലം മാറ്റി നൽകിയിരുന്നു. താനൂരിൽ നിന്ന് തിരൂരിലേക്കായിരുന്നു മാറ്റി പ്രഖ്യാപനം. കൊണ്ടോട്ടിയിൽ ഡോ. പി ജിജി, കോട്ടക്കലിൽ കെ പ്രീതിയും മത്സരിക്കും. അതേസമയം, ധർമടത്ത് മൂന്നാം തവണയും മത്സരത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രിക സമർപ്പിച്ചതോടെ തെരഞ്ഞെടുപ്പ് രംഗം കൊഴുക്കുകയാണ്.
അതിനിടെ ബിജെപിയുടെ മൂന്നാം പട്ടികയും ഉടൻ പുറത്തുവരും, ബിജെപി ഇതുവരെ രണ്ട് ഘട്ടങ്ങളിലായി 86 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. പത്തോളം മണ്ഡലങ്ങളിൽ കൂടി സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുണ്ട്. തിരുവനന്തപുരം, മാവേലിക്കര തുടങ്ങിയ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കും. ബിജെപിയുടെ മൂന്നാം പട്ടിക ഇന്ന് തന്നെ പുറത്തുവന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam