
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രകടന പത്രിക നാളെ പ്രകാശനം ചെയ്യും. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ,കെ സി വേണുഗോപാൽ,വി ഡി സതീശൻ എന്നിവർ കൊച്ചിയിലെ ചടങ്ങിൽ പങ്കെടുക്കും. നിലവിൽ യുഡിഎഫ് അവതരിപ്പിച്ച ഇന്ദിര ഗ്യാരന്റിക്ക് പുറമെ എന്ത് പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയിൽ ഉണ്ടാവുക എന്നതാണ് ആകാംക്ഷ. നേരത്തെ തന്നെ വിദഗ്ധരെ ഉൾപ്പെടുത്തി ആരോഗ്യമേഖലയിലടക്കം സമഗ്രമായ മാറ്റങ്ങൾ നിർദ്ദേശിക്കുന്ന പ്രകടന പത്രികയുടെ രൂപരേഖ യുഡിഎഫ് തയ്യാറാക്കിയിരുന്നു.
നാളെ രാവിലെ പത്തിന് എറണാകുളം അബാദ് പ്ലാസ ഹോട്ടലിലാണ് പ്രകാശന ചടങ്ങ്. ആധുനിക സാങ്കേതിക വിദ്യയുടെ അനന്തസാധ്യതകള്‍ ഉള്‍പ്പെടെ പ്രയോജനപ്പെടുത്തി വികസനത്തിന്‍റെയും കരുതലിന്‍റെയും പുതുയുഗ കേരളം സൃഷ്ടിക്കാനുള്ള രൂപരേഖയാണ് ജനങ്ങള്‍ക്ക് മുന്നിൽ അവതരിപ്പിക്കാൻ പോകുന്നതെന്ന് വിഡി സതീശൻ പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാനത്തിന്‍റെ സമഗ്ര വികസനവും സാധാരണക്കാരന്‍റെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവന്‍റെയും ആവലാതികളും ആവശ്യങ്ങളും പരിഹരിക്കാനുള്ള പദ്ധതികളാണ് പ്രകടന പത്രികയിലുള്ളതെന്നും വിഡി സതീശൻ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഹുൽ ഗാന്ധിയാണ് യുഡിഎഫ് അധികാരത്തിലെത്തിയാൽ നടപ്പാക്കുന്ന അഞ്ച് ഇന്ദിരാ ഗ്യാരണ്ടികള്‍ പ്രഖ്യാപിച്ചത്. സ്ത്രീകൾക്കെല്ലാം കെ എസ് ആർ ടി സി ബസുകളിൽ സൗജന്യ യാത്ര എന്നതാണ് ഒന്നാമത്തെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ഇതിനൊപ്പം തന്നെ കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ ധനസഹായവും പ്രഖ്യാപിച്ചിരുന്നു. പ്രതിമാസ ക്ഷേമ പെൻഷൻ 3000 രൂപയായി വർദ്ധിപ്പിക്കൽ എന്നതാണ് രണ്ടാമത്തെ ഗ്യാരണ്ടി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ പുതിയ ആരോഗ്യ സുരക്ഷാ പദ്ധതി കേരളത്തിൽ നടപ്പിലാക്കുമെന്നും രാഹുൽ പ്രഖ്യാപിച്ചു. 25 ലക്ഷം രൂപ വരെ ഇതിലൂടെ ഓരോ കുടുംബങ്ങൾക്കും സൗജന്യ ഇൻഷുറൻസ് ലഭിക്കുമെന്നതാണ് മൂന്നാം ഗ്യാരണ്ടി. യുവ സംരംഭകർക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകുമെന്നതാണ് രാഹുൽ പ്രഖ്യാപിച്ച നാലാമത്തെ ഗ്യാരണ്ടി. മുതിർന്ന പൗരന്മാരുടെ സുരക്ഷക്കായി പ്രത്യേക വകുപ്പ് എന്നതാണ് അഞ്ചാമത്തെ ഉറപ്പ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam