
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചതിലും വലിയ തിരിച്ചടിയാണ് എൽഡിഎഫിനുണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റംഗം സജി ചെറിയാൻ. ആ പരാജയം അംഗീകരിക്കുന്നു. അതുകൊണ്ടിപ്പൊ ആരും അഹങ്കരിക്കുകയൊന്നും വേണ്ട. കഴിഞ്ഞ പ്രാവശ്യം 99 സീറ്റ് ഞങ്ങള് ജയിച്ചതാ. അടുത്ത പ്രാവശ്യം ഇന്നിപ്പോ സന്തോഷിക്കുന്നവർ കരയേണ്ടി വരും. തങ്ങളെ പോലെ ഏകോപിതമായ ഭരണം നടത്താൻ യുഡിഎഫിന് സാധിക്കില്ല. മൂന്ന് മാസം കഴിയുമ്പോൾ ഈ ദുരന്തത്തെ (യുഡിഎഫ് ഭരണം) ഒഴിവാക്കുന്നതെങ്ങനെയെന്ന് ചോദിച്ച് നിങ്ങളെന്റെ അടുത്തേക്ക് വരും. ഇല്ലെങ്കിൽ കണ്ടോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൗരവത്തോടെ പരാജയത്തിൻ്റെ കാരണം പരിശോധിക്കും. സംഘടനാ ദൗർബല്യങ്ങളും നിലപാടുകളിലെ പോരായ്‌മകളും പരിശോധിക്കേണ്ടതുണ്ട്. കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ എൽഡിഎഫിനുണ്ടായ ഏറ്റവും വലിയ പരാജയമാണിത്. മാന്യമായും മര്യാദയ്ക്കും പ്രവർത്തിച്ചാൽ എൽഡിഎഫിന് തിരികെ വരാനാവും. വെറും 40 സീറ്റിൽ നിന്ന് യുഡിഎഫിന് 102 സീറ്റിലേക്ക് വരാമെങ്കിൽ 98 സീറ്റ് നേടിയ എൽഡിഎഫിന് ഇതിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ തിരികെ വരാനാവും.
ഒരുപാട് കള്ളപ്രചാരണങ്ങളും തെറ്റിദ്ധാരണകളും പലമേഖലയിലുമുണ്ടായി. സർക്കാർ വിരുദ്ധ വികാരമുണ്ടെങ്കിൽ ആദ്യം തോൽക്കേണ്ടത് ഞാനാണ്. കേരളത്തിലെ ഏറ്റവും ശക്തമായ യുഡിഎഫ് മണ്ഡലമാണ് ചെങ്ങന്നൂർ. ഭരണവിരുദ്ധ വികാരമുണ്ടെങ്കിൽ മലപ്പുറം പോലെയുള്ള ഈ മണ്ഡലത്തിലാണ് ആദ്യം തോൽക്കേണ്ടത്. കടുത്ത വലതുപക്ഷ രാഷ്ട്രീയം ശക്തമായ മണ്ഡലത്തിൽ പതിനായിരത്തിലേറെ ഭൂരിപക്ഷത്തിൽ ഞാൻ ജയിച്ചു. ചെങ്ങന്നൂരിൽ ജയിക്കാമെങ്കിൽ 140 മണ്ഡലത്തിലും ജയിക്കും. അമ്പലപ്പുഴയിലേത് താത്കാലിക വിജയമാണ്. അടുത്ത തവണ 25000 വോട്ടിന് തോൽക്കും. കായംകുളത്തും ആലപ്പുഴയിലും കുട്ടനാടും ഞങ്ങൾ തോറ്റു. അത് തോറ്റതിൽ പരിശോധന നടത്തും. 2031 ൽ 102 ന് മുകളിൽ സീറ്റ് നേടി തിരികെ വരുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam