
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തരപ്രമേയ നോട്ടീസ് അംഗീകരിച്ച് സർക്കാർ. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് സിൽവർ ലൈൻ പദ്ധതിയെക്കുറിച്ചുള്ള അടിയന്തര പ്രമേയം നിയമസഭ ചർച്ച ചെയ്യുക. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം ചർച്ച ചെയ്യുന്ന ആദ്യത്തെ അടിയന്തരപ്രമേയ നോട്ടീസാണിത്. പി.സി. വിഷണുനാഥാണ് വിഷയം ചർച്ച ചെയ്യാൻ നോട്ടീസ് നൽകിയത്.
നിയമസഭയെ ഇരുട്ടിൽ നിർത്തിയാണ് സർക്കാർ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും സർവ്വേ നടപടികളും കല്ലിടലും മൂലമുള്ള സംഘർഷങ്ങൾ ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്നും പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസിൽ ആരോപിച്ചിരുന്നു. കടുത്ത പാരിസ്ഥതിക നാശവും സാമ്പത്തിക പ്രതിസന്ധിയും പദ്ധതിയിലൂടെയുണ്ടാവും എന്നാണ് അടിയരപ്രമേയ നോട്ടീസിൽ പ്രതിപക്ഷം ആരോപിച്ചത്. നോട്ടീസിന് മറുപടി നൽകുമ്പോൾ വിശദമായ ചർച്ചയ്ക്ക് തയ്യാറാണ് എന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചത്. സിൽവർ ലൈൻ പദ്ധതിയെക്കുറിച്ചുള്ള വിശദമായ ഒരു മറുപടി പ്രസംഗം മുഖ്യമന്ത്രിയിൽ നിന്നുണ്ടാവും.
സിൽവർ ലൈൻ പദ്ധതിക്കായി ഇതിനോടകം 150 കിലോമീറ്റർ ദൂരത്തിൽ അതിരിടൽ കല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്. പദ്ധതിയുടെ അടുത്ത ഘട്ടം എന്തൊക്കായാണ് എന്നതിലും മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തിൽ വ്യക്തത വന്നേക്കും. സിൽവർ ലൈൻ പദ്ധതി നേരിട്ടു ബാധിക്കുന്നവരേയോ ജനപ്രതിനിധികളെയോ വിവരങ്ങൾ ധരിപ്പിക്കാനോ ചർച്ച ചെയ്യാനോ സർക്കാർ തയ്യാറായില്ല എന്നാണ് പ്രതിപക്ഷത്തിൻ്റെ പ്രധാന ആരോപണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam