കേരള ബാങ്കിന്‍റെ എടിഎം തട്ടിപ്പിന് പിന്നിൽ സോഫ്റ്റ്‍വെയർ കമ്പനി ജീവനക്കാർ

By Web TeamFirst Published Aug 13, 2021, 1:34 PM IST
Highlights

കേരള ബാങ്കിൻറെ എടിഎമ്മുകളിൽ നടന്നത് അതിവിഗദ്ധമായ തട്ടിപ്പാണെന്നാണ് തെളിയുന്നത്. ബാങ്ക് ഓഫ് ബറോഡയുടെ വ്യാജ എടിഎം കാർഡുപയോഗിച്ച് പണം തട്ടിയ സംഘത്തിലെ മൂന്നുപേരിൽ നിന്നാണ് മുഖ്യസൂത്രധാരനെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്.

തിരുവനന്തപുരം: കേരള ബാങ്കിന്‍റെ എടിഎം തട്ടിപ്പിന് പിന്നിൽ സോഫ്റ്റ്‍വെയർ കമ്പനി ജീവനക്കാരാണെന്ന് പ്രതികളുടെ നിർണ്ണായക മൊഴി. ദില്ലി സ്വദേശിയായ സോഫ്റ്റ് വെയർ ജീവനക്കാരാണ് തട്ടിപ്പിൻ്റെ മുഖ്യസൂത്രധാരനെന്നാണ് പൊലീസ് കരുതുന്നത്. കേരള ബാങ്കിൻ്റെ എടിഎം സോഫ്റ്റ്‍വെയർ തയ്യാറാക്കിയ കമ്പനിയിൽ നിന്നും വിവരങ്ങൾ ചോർത്തിയാണ് തട്ടിപ്പെന്നാണ് സംശയം. 

കേരള ബാങ്കിൻറെ എടിഎമ്മുകളിൽ നടന്നത് അതിവിഗദ്ധമായ തട്ടിപ്പാണെന്നാണ് തെളിയുന്നത്. ബാങ്ക് ഓഫ് ബറോഡയുടെ വ്യാജ എടിഎം കാർഡുപയോഗിച്ച് പണം തട്ടിയ സംഘത്തിലെ മൂന്നുപേരിൽ നിന്നാണ് മുഖ്യസൂത്രധാരനെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. കാസർഗോഡ് സ്വദേശികളായ അബ്ദുൾ സമദാനി, മുഹമ്മദ് നജീബ്, ന്യൂമാൻ അഹമ്മദ് എന്നിവരെയാണ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. 

ദില്ലിയിൽ നിന്നും വ്യാജ എടിഎം കാ‍ർഡുകളുമായി കരിപ്പൂർ വിമാനത്താവളത്തിൽ എത്തുമ്പോഴാണ് ന്യൂമാൻ പിടിയിലാകുന്നത്. വ്യാജ എടിഎം കാ‍ർഡുകള്‍ ഉണ്ടാക്കി നൽകിയതും തട്ടിപ്പിൻ്റെ സൂത്രധാരനും ദില്ലി സ്വദേശിയാണെന്നാണ് ന്യൂമാൻ അഹമ്മദിൻ്റെ മൊഴി. ബാങ്കിൻ്റെ സോഫ്റ്റ്‍വെയർ പിഴവ് മുതലെടുത്താണ് തട്ടിപ്പെന്ന് പൊലീസിന് തുടക്കം മുതൽ സംശയമുണ്ടായിരുന്നു. കാരണം മറ്റൊരു ബാങ്കിൻ്റെ എടിഎമ്മും പാസ്വേർഡും ഉപയോഗിച്ച് പണം പിൻവലിക്കുമ്പോള്‍ ഉപഭോക്താവിന്‍റെ അക്കൗണ്ടിൽ നിന്നും പണം കുറയുന്നില്ല, കേരള ബാങ്കിൽ നിന്നും മാത്രമാണ് പണം ചോരുന്നത്. ബാങ്ക് സോഫ്റ്റ്‍വെയർ തയ്യാറാക്കിയ കമ്പനിയിൽ നിന്ന് ദില്ലി സ്വദേശി രഹസ്യ പാസവേർഡുകള്‍ ചോർത്തിയാണോ തട്ടിപ്പ് നടത്തിയതെന്ന് സംശയിക്കുന്നു. 

രണ്ടേ മുക്കൽ ലക്ഷം രൂപയാണ് വിവിധ എടിഎമ്മിൽ നിന്നും തട്ടിപ്പു സംഘം പിൻവലിച്ചത്. അതേ സമയം 2019 മുതൽ ഇവിഎം എടിഎം മെഷീനുകള്‍ ഉപയോഗിക്കണമെന്ന ആർബിഐ നിർദ്ദേശം കേരള ബാങ്ക് പാലിക്കാത്തതും തട്ടിപ്പിന് കാരണമായിട്ടുണ്ട്. തട്ടിപ്പിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുമ്പോഴും കേരള ബാങ്ക് ഇതുവരെ ഔദ്യോഗികമായി വിശദീകരണം നൽകുന്നില്ല. 

click me!