ചിലർക്ക് വികസനം ഇപ്പോൾ വേണ്ടെന്ന നിലപാട്, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി മഹാമനസ്കൻ: മുഖ്യമന്ത്രി

Published : Jul 27, 2022, 06:57 PM ISTUpdated : Jul 27, 2022, 07:18 PM IST
ചിലർക്ക് വികസനം ഇപ്പോൾ വേണ്ടെന്ന നിലപാട്, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി മഹാമനസ്കൻ: മുഖ്യമന്ത്രി

Synopsis

നാടിന് ആവശ്യമുള്ള പദ്ധതിയുടെ കൂടെ നിൽക്കാൻ ചിലർക്ക് കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി

കണ്ണൂർ: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി മഹാമനസ്കനെന്ന് പ്രശംസിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് നിതിൻ ഗഡ്കരിയിൽ നിന്ന് നല്ല സഹകരണം ഉണ്ടായെന്ന് അദ്ദേഹം പറഞ്ഞു. മുഴപ്പിലങ്ങാട് ധർമ്മടം ബീച്ച് ടൂറിസം വികസന പദ്ധതിക്ക് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസനം ഇപ്പോൾ വേണ്ടെന്ന നിലപാടാണ് ചിലർക്കെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നാടിന് ആവശ്യമുള്ള പദ്ധതിയുടെ കൂടെ നിൽക്കാൻ ചിലർക്ക് കഴിയുന്നില്ല. വികസനത്തിന്റെ ഗുണം ജനങ്ങൾക്കാണെന്ന് മനസിലാക്കാൻ ഇവർക്ക് കഴിയുന്നില്ല. കിഫ്ബി പുനരുജ്ജീവിപ്പിക്കാൻ നോക്കിയപ്പോൾ മലർപ്പൊടിക്കാരന്റെ സ്വപ്നം എന്ന് കളിയാക്കി. എന്നാൽ കിഫ്ബി കൊണ്ടുളള വികസനം നാട് കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ഐ ടി പാർക്ക് ഉടൻ കേരളത്തിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എല്ലാവരും ഒന്നിച്ച് നിൽക്കേണ്ടതാണ്. ചില പദ്ധതികൾ എടുത്താൽ അത് ആവശ്യമാണോയെന്ന് ആരോട് ചോദിച്ചാലും അത് ആവശ്യമാണെന്നും നാളേക്ക് വേണ്ടതാണെന്നും നാടിന് നാളെ വികസിത നാടായി മാറാൻ ഇതില്ലാതെ പറ്റില്ലെന്നും പറയും. എന്നാൽ ചിലർ ഇപ്പോൾ വേണ്ടെന്ന് പറയും. ഇപ്പോഴല്ലെങ്കിൽ പിന്നെപ്പോഴാണ്? അത് വളരെ പ്രധാനപ്പെട്ട പ്രശ്നമാണ്.

ദേശീയപാതയുടെ ഉദാഹരണം മാത്രമെടുക്കാം. ദേശീയപാത കേരളത്തിലൊഴികെ മറ്റെല്ലായിടത്തും നല്ല രീതിയിൽ വികസിച്ചു. കേരളത്തിലെ റോഡിനെ കുറിച്ച് എല്ലാവർക്കും പരാതി ഉണ്ടായിരുന്നു. ആർക്കാണ് അതിൽ ഇടപെടാനും നാടിന്റെ ആവശ്യം നിറവേറ്റാനും മുൻകൈ എടുക്കാൻ കഴിയുക? അതെപ്പോഴും സർക്കാരിന്റെ പ്രാഥമികമായ ഉത്തരവാദിത്തമാണ്. നാടിന്റെ വികസനം ഇന്ന് ജീവിച്ചിരിക്കുന്നവരെ കണ്ടുകൊണ്ട് മാത്രമല്ല, നാളത്തെ പൗരന്മാരെയും ഇന്നത്തെ കുഞ്ഞുങ്ങളെയും കണ്ടുള്ളതാണ്.

കേരളം ജനസാന്ദ്രതയുള്ള സംസ്ഥാനമായതിനാൽ ഭൂമി ഏറ്റെടുക്കുന്നതിന് പ്രയാസങ്ങളുണ്ട്. ഈ നാട്ടിൽ ഒന്നും നടക്കില്ലെന്ന് പറഞ്ഞ് നാഷണൽ ഹൈവേ അതോറിറ്റി ഓഫീസ് പൂട്ടി സ്ഥലം വിട്ട ശേഷമാണ് നാടിന്റെ ആവശ്യമാണ് ഇതെന്നും നാളേക്ക് വേണ്ടതാണെന്നും കണ്ട് 2016 ൽ അധികാരത്തിലെത്തിയ ഇടത് സർക്കാർ ഇടപെട്ടത്. അന്നും എതിർപ്പുകളുണ്ടായി. നമ്മുടെ സംസ്ഥാനത്തിന് പുറത്ത് എല്ലായിടത്തും ഭൂമി ഏറ്റെടുക്കാനടക്കം കേന്ദ്രം പണം കൊടുത്തു. എന്നാൽ 2016 ആയപ്പോഴേക്കും കേന്ദ്രം നിലപാട് മാറ്റി. ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുക്കണം എന്ന് പറഞ്ഞു.

തർക്കിക്കാൻ ധാരാളം അവസരം ഉണ്ടായിരുന്നു. എന്നാൽ അവർ പിന്മാറിയില്ല. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി മഹാമനസ്കനായിരുന്നു. അദ്ദേഹവുമായി നടത്തിയ ചർച്ചയിൽ ഭൂമി ഏറ്റെടുക്കുന്നതിന്റെ 25 ശതമാനം തുക സംസ്ഥാനം നൽകാമെന്ന് ധാരണയായി. യഥാർത്ഥത്തിൽ അത് നമുക്കുണ്ടായ പിഴയാണ്. ചെയ്യേണ്ട കാര്യം ചെയ്യേണ്ട സമയത്ത് ചെയ്യാത്തത് കൊണ്ട് വന്ന പിഴയാണ്.

ഗെയ്ൽ പൈപ്പ് ലൈൻ നടപ്പാക്കാനാവാതെ ഗ്യാസ് അതോറ്റിയും, പവർഗ്രിഡ് കോർപറേഷനും ഇടമൺ കൊച്ചി പദ്ധതി യാഥാർത്ഥ്യമാകില്ലെന്ന് കണ്ട് സംസ്ഥാനം വിട്ടു. എതിർപ്പുകളുണ്ടാവും. അവരെയൊന്നും ഭയങ്കര ശത്രുക്കളായി കാണേണ്ടതില്ല. അവരോട് വസ്തുതകൾ പറയുക. 

ഇപ്പോഴത്തെ സാഹചര്യത്തിൽ വിവിധ പദ്ധതികൾ കേരളത്തിൽ വരുമ്പോൾ ഇപ്പോൾ വരേണ്ടെന്ന നിലപാടാണ്. ഓരോ കാലത്തും നടക്കേണ്ട കാര്യങ്ങൾ നടക്കണം. അങ്ങിനെ മാത്രമേ നാടിന് ഭാവിയിൽ കൂടുതൽ വികസനം ഉണ്ടാക്കാനാവൂ. നിർഭാഗ്യവശാൽ കേരളത്തിൽ ഇതിൽ നിന്ന് വ്യത്യസ്തമായ നിലപാടാണ് സ്വീകരിക്കുന്നത്. മാധ്യമങ്ങൾ നാടിന്റെ വികസനത്തിന് വേണ്ടിയാണ് നിലകൊള്ളേണ്ടത്. ഒരു പദ്ധതിയിൽ സർക്കാർ ഒന്നും ചെയ്യുന്നില്ലെങ്കിൽ അതിനെ വിമർശിച്ച് പ്രവർത്തി കൂടുതൽ കാര്യക്ഷമമായി നടത്താനാണ് ശ്രമിക്കേണ്ടത്. അതല്ല നാട്ടിൽ നടക്കുന്നത്. ആരെയും കുറ്റപ്പെടുത്താൻ വേണ്ടിയല്ല ഇത് പറയുന്നത്.

മാധ്യമങ്ങൾ നാടിന്റെ വികസനത്തിന് വേണ്ടിയാണ് നിലകൊള്ളേണ്ടത്. ഒരു പദ്ധതിയിൽ സർക്കാർ ഒന്നും ചെയ്യുന്നില്ലെങ്കിൽ അതിനെ വിമർശിച്ച് പ്രവർത്തി കൂടുതൽ കാര്യക്ഷമമായി നടത്താനാണ് ശ്രമിക്കേണ്ടത്. അതല്ല നാട്ടിൽ നടക്കുന്നത്. ആരെയും കുറ്റപ്പെടുത്താൻ വേണ്ടിയല്ല ഇത് പറയുന്നത്.

നാടിന് ആവശ്യമായ പദ്ധതിയെ തകർക്കാൻ ആവശ്യമായ വളം വെച്ച് കൊടുക്കുന്ന നിലപാടാണ് മാധ്യമങ്ങൾ സ്വീകരിക്കുന്നത്. സർക്കാരിനെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും ഉണ്ടാകും. എതിർക്കുന്നവർക്ക് അടക്കം വേണ്ട കാര്യമാണ് ഇവിടെ നടക്കുന്നത്. നാടിന്റെ വികസനം നടക്കുമ്പോൾ നാടിനും നാട്ടുകാർക്കുമാണ്. അതിവിടെ വേണ്ടെന്ന് നിലപാടെടുക്കുന്നത് അപകടമാണ്. 

നാം സ്വപ്നങ്ങൾ കാണണം. അത് വെറും സ്വപ്നമല്ല. എങ്ങിനെ നാട് മാറണം എന്ന സങ്കൽപ്പമുണ്ടെങ്കിലല്ലേ നാടിന് വളരാൻ കഴിയൂ. 2016-21 കാലത്ത് സംസ്ഥാനത്തിന് ആവശ്യത്തിന് പണം ഉണ്ടായിരുന്നില്ല. എന്നാൽ പശ്ചാത്തല സൗകര്യ വികസനം നടത്തണം. അതിന് പുതിയ സാമ്പത്തിക സ്രോതസെന്ന നിലയിൽ കിഫ്ബി ശക്തിപ്പെടുത്തി. അന്നതിനെ മലർപ്പൊടിക്കാരന്റെ സ്വപ്നമെന്ന് വിമർശിച്ചു. സർക്കാരിനെ വിമർശിക്കണം എന്ന് കരുതുന്നവർ പൊതുവിൽ അംഗീകരിക്കാത്ത നിലപാടെടുക്കും.

എന്നാൽ ഇന്ന് മലർപ്പൊടിക്കാരന്റെ സ്വപ്നമല്ല. 2016 -21 സർക്കാരിന്റെ കാലാവധി അവസാനിക്കുമ്പോഴേക്കും 62000 കോടി രൂപയുടെ പദ്ധതികൾ നടപ്പിലായി. ഓരോ ഘട്ടത്തിലും കാര്യങ്ങൾ നേരിടാൻ പ്രത്യേക നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ട്വന്‍റി 20 എൻഡിഎയിൽ ചേര്‍ന്നത് സ്വാഭാവിക പരിണാമം, അവര്‍ വ്യാപാര സ്ഥാപനമാണ്; മുല്ലപ്പള്ളി രാമചന്ദ്രൻ
'ചേരേണ്ടവര്‍ ചേര്‍ന്നു, ഞങ്ങള്‍ പറഞ്ഞത് സംഭവിച്ചു, ഒടുവില്‍ സാബു വര്‍ഗീയ രാഷ്ട്രീയത്തോട് സന്ധി ചെയ്തു'; കുറിപ്പുമായി ശ്രീനിജന്‍