
തിരുവനന്തപുരം: കെട്ടുകഥകളെ ശാസ്ത്ര സത്യങ്ങളാക്കാൻ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). ശാസ്ത്ര സ്ഥാനപങ്ങളുടെ തലപ്പത്ത് ഇരിക്കുന്നവർ പോലും അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ശാസ്ത്രാവബോധം വളർത്തേണ്ടത് ഓരോ ആളുടെയും ഉത്തരവാദിത്വമാണ്, ശാസ്ത്രത്തിന്റെ ജനകീയവൽകരണമാണ് കാലത്തിന്റെ ആവശ്യമെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. 34-ാമത് കേരള ശാസത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തിരുവനന്തപുരത്താണ് ഇത്തവണ കേരള ശാസ്ത്ര കോൺഗ്രസ്. മാർ ഇവാനിയോസ് കോളേജാണ് പ്രധാന വേദി. വിവരാധിഷ്ഠിത സമ്പദ് വ്യവസ്ഥയ്ക്കായി ശാസ്ത്രവും സാങ്കേതികതയും നൂതനാശയങ്ങളും (Science, Technology & Innovation for Transition to a Knowledge Economy) എന്നതാണ് ഇത്തവണത്തെ പ്രമേയം.
കാലാവസ്ഥ വ്യതിയാനം സംസ്ഥാനം നേരിടുന്ന വലിയ പ്രശ്നമാണെന്നും ഇതിൽ ഗൗരവപൂർണ്ണമായ ഗവേഷണം നടത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി നടപടികൾ എടുത്തിട്ടുണ്ട്. ശാസ്ത്ര സാങ്കേതികവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ശാക്തീകരണം നടപ്പാക്കും. കെ ഫോണും, കെ റെയിലും ജനങ്ങളുടെ ജീവിത നിലപാരം മെച്ചപ്പെടുത്താനാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
പ്രകൃതി സൗഹൃദപരവും സുസ്ഥിരവുമാണ് പദ്ധതികളെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം.ഇതിനുദാഹരണമായാണ് കെ റെയിലിനെയും കെ ഫോണിനെയും മുഖ്യമന്ത്രി ഉയർത്തിക്കാട്ടുന്നത്. അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാർ ജോലിക്കായി സംസ്ഥാനം വിട്ടു പോകുന്ന സാഹചര്യം ഒഴിക്കാണമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇതിനായി 40 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ശ്രമമെന്നും കൂട്ടിച്ചേർത്തു.