
കൊച്ചി: ലോക്‌സഭാ മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നയിക്കുന്ന പ്രതിഷേധത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. ചെന്നൈയിലെ പ്രതിഷേധ സംഗമത്തിൽ പിണറായി വിജയൻ പങ്കെടുക്കും. കേന്ദ്രത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിക്ക് സിപിഎം കേന്ദ്ര നേതൃത്വം അനുമതി നൽകിയിരുന്നു.
മണ്ഡല പുനർനിർണയ നീക്കത്തിൽ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന എം കെ സ്റ്റാലിന്റെ ആവശ്യം ന്യായമെന്നാണ് സിപിഎം അഭിപ്രായം. അന്തിമ തീരുമാനം അഭിപ്രായ സമന്വയത്തിലൂടെ മാത്രമാകണമെന്നാണ് പിണറായി വിജയൻ പ്രസ്‌താവനയിൽ പറഞ്ഞത്. ഈ മാസം 22ന് ചെന്നൈയിൽ ഡിഎംകെ സംഘടിപ്പിക്കുന്ന യോഗം.
അതേസമയം എംകെ സ്റ്റാലിന്റെ ഇടപെടൽ തെക്കേ ഇന്ത്യ കേന്ദ്രീകരിച്ചുള്ള നീക്കമെന്ന വിലയിരുത്തലിലാണ് എഐസിസി. യോഗത്തിന് ക്ഷണം ലഭിച്ച രേവന്ത് റെഡ്‌ഡിയും ഡി.കെ ശിവകുമാറും ഹൈക്കമാൻഡ് തീരുമാനം കാക്കുകയാണ്. ബിഹാർ തെരഞ്ഞെടുപ്പ് വരാനിരിക്കെ, കോൺഗ്രസ് വടക്കേ ഇന്ത്യക്കെതിരെന്ന പ്രചാരണം ബിജെപി ഉയർത്താനുള്ള സാഹചര്യം കൂടി കണക്കിലെടുത്താകും എഐസിസി തീരുമാനമെന്ന് ഹൈക്കമാൻഡ് വൃത്തങ്ങൾ അറിയിച്ചു.
ദില്ലി തെരഞ്ഞെടുപ്പോടെ ഇന്ത്യ സഖ്യത്തിൽ വിള്ളൽ വീണ പശ്ചാത്തലത്തിൽ പ്രതിപക്ഷ നിരയെ ഒന്നിപ്പിക്കാനുള്ള സ്റ്റാലിന്റെ നീക്കങ്ങൾ ദില്ലിയിലെ പാർട്ടി നേതൃത്വങ്ങൾ കൗതുകത്തോടെയാണ് നിരീക്ഷിക്കുന്നത്. എന്നാൽ സ്റ്റാലിന്റെ നീക്കങ്ങൾ പ്രാദേശിക തലത്തിൽ ഒതുങ്ങും എന്നാണ് എഐസിസി വിലയിരുത്തൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam