
കോട്ടയം: രണ്ടില ചിഹ്നത്തെച്ചൊല്ലി അനിശ്ചിതത്വം തുടരുന്നതിനിടെ, രണ്ടു തരത്തില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കാനൊരുങ്ങി പാലായിലെ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജോസോ ടോം പുലിക്കുന്നേല്‍. കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്ന നിലയിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥി എന്ന നിലയിലും പത്രികകള്‍ നല്‍കാനാണ് തീരുമാനം.
നാളെയാണ് ജോസ് ടോം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക. രണ്ടില ചിഹ്നം ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം സ്ഥാനാർഥി എന്ന നിലയ്ക്കും സ്വതന്ത്ര ചിഹ്നം ചോദിച്ച് സ്വതന്ത്ര സ്ഥാനാർഥിയെന്ന നിലയ്ക്കും പത്രികകള്‍ നല്‍കുമെന്ന് ജോസ് ടോം പറഞ്ഞു.
രണ്ടില ചിഹ്നത്തില്‍ മത്സരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ജോസ് ടോം നേരത്തെ പറഞ്ഞിരുന്നു. ഇതിനായുള്ള തുടര്‍നടപടികള്‍ പാര്‍ട്ടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചിഹ്നത്തിന്‍റെ പേരില്‍ പി ജെ ജോസഫുമായുള്ള പ്രശ്നം യുഡിഎഫ് ഇടപെട്ട് തീര്‍ക്കുമെന്നാണ് കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി പറഞ്ഞത്. ണ്ടില ചിഹ്നത്തിൽ തന്നെ യുഡിഎഫ് സ്ഥാനാർത്ഥി മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും ഈ വിഷയത്തിൽ ആരുമായും തർക്കത്തിനില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.
ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ജോസ് പക്ഷം കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള അവകാശം സ്റ്റിയറിംഗ് കമ്മിറ്റിക്കാണെന്നും അതിനാൽ രണ്ടില ചിഹ്നം അനുവദിക്കുന്നതിൽ നിയമ തടസ്സമില്ലെന്നുമാണ് ജോസ് പക്ഷത്തിന്‍റെ വാദം.
ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കാന്‍ പി ജെ ജോസഫിന്‍റെ അനുമതി വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നേരത്തെ വ്യക്തമാക്കിയിരുന്നു. പി ജെ ജോസഫ് അനുവദിച്ചില്ലെങ്കില്‍ ജോസ് ടോം സ്വതന്ത്രനായി മത്സരിക്കേണ്ടി വരും. ഇക്കാര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി അനൗദ്യോഗികമായി ചർച്ച നടത്തിയെന്നും മീണ വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam