പ്രതിസന്ധി നീങ്ങി; കാസർകോട് കൊവിഡ് സ്രവ പരിശോധനയ്ക്കുള്ള 500 കിറ്റുകൾ എത്തി

By Web TeamFirst Published Mar 26, 2020, 4:31 PM IST
Highlights

നേരത്തെ ഇവിടെ കിറ്റുകൾക്ക് ക്ഷാമം നേരിട്ടിരുന്നു. ജനറൽ ആശുപത്രിയിലേക്ക് കൊവിഡ് പരിശോധനയ്ക്കായി ആളുകൾ തള്ളിക്കയറുന്ന സാഹചര്യം ഉണ്ടായിരുന്നു

കാസർകോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന കാസർകോട് സ്രവ പരിശോധനാ കിറ്റുകളുടെ ക്ഷാമത്തിന് പരിഹാരം. സ്രവ പരിശോധനയ്ക്കുള്ള 500 കിറ്റുകൾ ജനറൽ ആശുപത്രിയിൽ എത്തിയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

നേരത്തെ ഇവിടെ കിറ്റുകൾക്ക് ക്ഷാമം നേരിട്ടിരുന്നു. ജനറൽ ആശുപത്രിയിലേക്ക് കൊവിഡ് പരിശോധനയ്ക്കായി ആളുകൾ തള്ളിക്കയറുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ജില്ലയിൽ കൊവിഡ് പരിശോധനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പിഎച്ച്‌സികളിൽ നിന്ന് റഫർ ചെയ്യുന്ന രോഗികളുടെ സ്രവങ്ങൾ മാത്രമേ ജില്ലാ ആശുപത്രിയിലും ജനറൽ ആശുപത്രിയിലും ശേഖരിക്കൂവെന്നാണ് ജില്ലാ കളക്ടർ അറിയിച്ചത്.

ചുമ, പനി, ജലദോഷം, തൊണ്ടവേദന എന്നീ രോഗലക്ഷണങ്ങള്‍ ഉള്ളവരെയായിരിക്കും പിഎച്ച്‌സികളിലെ ഡോക്ടര്‍മാര്‍ റഫര്‍ ചെയ്യുക. പിഎച്ച്സികളുടെ പരിധിയിലുള്ളവര്‍ അതാത് പിഎച്ച്സികളെ മാത്രം ആശ്രയിക്കണം. നഗരസഭാ പരിധിയിലുള്ളവര്‍ മാത്രം ജില്ലാ ആശുപത്രിയെയും ജനറല്‍ ആശുപത്രികളെയും ആശ്രയിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കര്‍ശന സുരക്ഷയിലാണ് കാസര്‍കോട് ജില്ല. കടുത്ത നിയന്ത്രണങ്ങളാണ് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയത്. നിരോധനാഞ്ജ പ്രഖ്യാപിച്ചതോടെ ജില്ല പൂർണമായും നിശ്ചലമായി. 1500 പൊലീസുകാരെ അധികം വിന്യസിച്ചിട്ടുണ്ട്. മേൽനോട്ടത്തിനായി ഐജി അടക്കം അഞ്ച് ഐപിഎസുകാർ വേറെയും ജില്ലയിലുണ്ട്.

click me!