
തിരുവനന്തപുരം: കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്ന കാസർകോട് ജില്ലയിൽ കളക്ടർക്ക് മുകളിൽ പ്രത്യേക നിയമനം. ഗവൺമെന്റ് സെക്രട്ടറി അൽകേഷ് കുമാറിനെയാണ് ജില്ലയുടെ മേൽനോട്ട ചുമതല നൽകി നിയമിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് ജില്ലയിലെത്തുന്ന അദ്ദേഹം ഉടൻ തന്നെ ചുമതലയേൽക്കും.
കർണ്ണാടക അതിർത്തി തുറക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കൊവിഡ് രോഗബാധിതരുടെ എണ്ണം കുതിച്ചുയർന്നതും വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് നിയമനം. ജില്ലയിൽ നിന്നുള്ള രോഗികൾക്ക് അവർ ഇത്ര നാളും ആശ്രയിച്ചിരുന്ന മംഗലാപുരത്തെ ആശുപത്രികളിലേക്ക് പോകാൻ സാധിക്കാത്തതാണ് വെല്ലുവിളി. ഇന്ന് മഞ്ചേശ്വരം ഉദ്യാവാറിൽ കർണ്ണാടക സ്വദേശിനിയായ 75 കാരി മരിച്ചത് കർണാടക പൊലീസ് ഇവരെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കടത്തിവിടാൻ വിസമ്മതിച്ചത് കൊണ്ടാണ്.
അതേസമയം തമിഴ്‌നാട് സർക്കാർ കേരളത്തിന്റെ കാര്യത്തിൽ കുറേക്കൂടി ഉദാരമായ സമീപനമാണ് കൈക്കൊണ്ടത്. ഇരു സംസ്ഥാനങ്ങൾക്കും ഇടയിൽ ചരക്ക് ഗതാഗതം സുഗമമാക്കാൻ ധാരണയായി. മന്ത്രി കെ കൃഷ്ണൻകുട്ടി തമിഴ്‌നാട് ഡപ്യൂട്ടി സ്പീക്കർ പൊള്ളാച്ചി ജയരാമനുമായി സംസാരിച്ചു. കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ അതിർത്തിയിൽ ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം പരിശോധിച്ച് അണുവിമുക്തമാക്കിയ ശേഷം കടത്തി വിടും എന്നാണ് തീരുമാനിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam