
തിരുവനന്തപുരം: സിൽവർലൈൻ (Silver Line) സമരത്തിനെതിരായ പൊലീസ് നടപടിയില്‍ പ്രതികരണവുമായി ഡിജിപി അനില്‍കാന്ത്. പൊലീസിന്‍റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാകരുതെന്നും സംയമനത്തോടെ പ്രതിഷേധങ്ങളെ നേരിടണമെന്നും ഡിജിപി പറഞ്ഞു. ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി ഇതുസംബന്ധിച്ച് നിർദ്ദേശം നല്‍കി. സമരക്കാർക്കെതിരെ പൊലീസ് നടത്തിയ ബലപ്രയോഗം വിവാദമായ സാഹചര്യത്തിലാണ് നിർദ്ദേശം. അതേസമയം മടപ്പള്ളിയിലെ കെ റെയിൽ സമരത്തിനിടെ പ്രതിഷേധവുമായത്തിയ കണ്ടാലറിയാവുന്ന 150 പേർക്കെതിരെ പൊലീസ് കേസെടുത്തു. സമരമുഖത്ത് കുട്ടിയുമായെത്തിയ ജിജി ഫിലിപ്പ് ഉൾപ്പെടെയുള്ളവർക്കെതിരെ ആണ് കേസെടുത്തത്. പൊലീസിനെതിരെ മണ്ണെണ്ണയൊഴിച്ചതിനും വനിതാ പൊലീസിനെ ആക്രമിച്ചതിനുമാണ് കേസ്.
അതേസമയം സിൽവർലൈൻ പദ്ധതിക്ക് എതിരെ പ്രതിഷേധിക്കുന്നവരോടുള്ള പൊലീസ് അതിക്രമം പാര്‍ലമെന്‍റില്‍ ഉന്നയിക്കുകയാണ് കോണ്‍ഗ്രസ്. പൊലീസ് അതിക്രമത്തിന് എതിരെ കെ മുരളീധരന്‍ എംപി ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ജനങ്ങൾക്കെതിരായ പൊലീസ് അതിക്രമം പാർലമെന്‍റ് ചർച്ച ചെയ്യണമെന്നും സംഭവം ക്രമസമാധാന തകര്‍ച്ചയിലേക്ക് നീങ്ങുന്നുവെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. ഇന്ത്യന്‍ റെയില്‍വേയുടെയും കേരള സര്‍ക്കാരിന്‍റെയും സംയുക്ത സംരഭം എന്ന നിലയ്ക്കാണ് സില്‍വര്‍ലൈനെ പറയുന്നതെന്നും അതുകൊണ്ടുതന്നെ ഉത്തരവാദിത്തത്തില്‍ നിന്നും കേന്ദസര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്നും നോട്ടീസില്‍ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam