
തിരുവനന്തപുരം: കേരളത്തെ ആഴത്തിൽ വേദനപ്പിച്ച ഡോക്ടർ വന്ദന ദാസിന്‍റെ കൊലപാതകത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ചികിത്സക്കിടെ കൊലപാതകിയായി മാറിയ സന്ദീപ് എന്ന അധ്യാപകന്, ആശുപത്രിയിൽ എവിടുന്നാണ് കൊലപാതകത്തിനുള്ള ആയുധം ലഭിച്ചത് എന്ന ചോദ്യം ആദ്യം മുതലെ ഉയർന്നിരുന്നു. ഇക്കാര്യത്തിലടക്കം വ്യക്തമായ വിവരങ്ങളാണ് പൊലീസ് പരിശോധനയിലും അന്വേഷണത്തിലും കണ്ടെത്തിയത്. ചികിത്സക്കിടെ ഡോക്ടർ വന്ദന ദാസ് പ്രതിയുടെ കാലിലെ മുറിവിൽ മരുന്നുവയ്ക്കുന്നതിനിടെയാണ് ആയുധം കിട്ടിയത്. കാലിലെ മുറിവിൽ മരുന്നുവയ്ക്കുന്നതിനിടെ ഡോക്ടറുടെ ശ്രദ്ധയിൽ പെടാതെ കൊലയാളി കത്രിക കൈക്കലാക്കുകയായിരുന്നു. ഇത് വച്ചാണ് പിന്നീട് പ്രതി അരുംകൊല നടത്തിയത്.
ആദ്യം തലക്കാണ് കുത്തിയത്. പിന്നെ തുരുതുരാ കുത്തിയെന്നും എഫ് ഐ ആറിൽ പറയുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് വന്ദനയുടെ തലയിൽ സന്ദീപ് ആദ്യം കുത്തിയത്. ഓടിരക്ഷപെടാൻ ശ്രമിച്ചപ്പോൾ ആക്രോശിച്ചുകൊണ്ട് പിന്തുടർന്ന് കുത്തുകയായിരുന്നു. 22 കാരിയായ ഡോക്ടറുടെ തലയ്ക്ക് മാത്രം മൂന്ന് തവണ പ്രതി കുത്തി. ആറ് തവണ വന്ദനയുടെ മുതുകിലും കുത്തേറ്റു. മുതുകിലും തലയിലുമേറ്റ ഒന്നിലധികം കുത്തുകൾ യുവ ഡോക്ടറുടെ മരണത്തിന് കാരണമായെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ. 'നിന്നെയൊക്കെ കുത്തികൊല്ലുമെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം. ഒബ്സർവേഷൻ റൂമിൽ അതിക്രമിച്ചു കയറിയും പ്രതി ആക്രമണം നടത്തി. പിടലിയിലും തലയിലും തുരുതുരാ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. 22 കാരിയായ ഡോക്ടർ അവശയായി നിലത്തു വീണപ്പോൾ നിലത്തിട്ടും കുത്തിയെന്നും എഫ് ഐ ആറിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം കേസിലെ പ്രതി സന്ദീപിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും. സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നാളെയും ഡോക്ടർമാരുടെ പണിമുടക്ക് തുടരും. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്ന നിയമനം ഓർഡിനൻസായി എത്രയും വേഗം പാസാക്കണമെന്ന് ഐ എം എ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam