
തിരുവനന്തപുരം: അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി സംസ്ഥാനത്ത് ഡോക്ടർമാരുടെ പണിമുടക്ക് തുടങ്ങി. പശ്ചിമ ബംഗാളിൽ ഡോക്ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഐ എം എ നടത്തുന്ന രാജ്യ വാപക പണിമുടക്കിന്‍റെ ഭാഗമായാണ് സമരം. സ്വകാര്യ ആശുപത്രികളിൽ നാളെ രാവിലെ ആറു മണി വരെ ഒ പി പ്രവർത്തിക്കില്ല. ഐ സി യു, ലേബർ റൂം, അത്യാഹിത വിഭാഗങ്ങൾ എന്നിവ പ്രവർത്തിക്കും.
സർക്കാർ ആശുപത്രികളിൽ രാവിലെ എട്ടു മുതൽ 10 വരെ ഒ പി മുടങ്ങും. മെഡിക്കൽ കോളജുകളിൽ 10 മുതൽ 11 വരെ ഡോക്ടർമാർ പണിമുടക്കും. അതേസമയം ആർസിസി യിൽ സമരം ഉണ്ടാകില്ല. സംസ്ഥാനത്ത് ദന്ത ആശുപത്രികളും അടച്ചിടും. സർക്കാർ ഡോക്ടർമാരുടെ സ്വാകാര്യ പ്രാക്ടീസും ഉണ്ടാകില്ല.
കഴിഞ്ഞ പത്തിന് കൊല്‍ക്കത്ത എന്‍ആര്‍എസ് ആശുപത്രിയില്‍ രോഗി മരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ മര്‍ദ്ദിച്ചതോടെയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. തുടക്കം മുതലേ സമരക്കാര്‍ക്ക് അനുകൂല നിലപാടിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍.
അതേസമയം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ഡോക്ടര്‍മാര്‍ ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ചര്‍ച്ച നടത്തും. തുറന്ന ചർച്ച എന്ന ഡോക്ടർമാരുടെ ആവശ്യം അംഗീകരിക്കില്ല. എന്നാല്‍ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളെ കാണും. ബംഗാൾ സെക്രട്ടറിയേറ്റിൽ വച്ചാകും ചർച്ച നടക്കുക.