
തിരുവനന്തപുരം: ഭിന്നശേഷി സംവരണ നിയമനവുമായി ബന്ധപ്പെട്ട് ചില മാനേജ്‌മെന്റുകൾ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ച് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കരുതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധികൾ നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ നിന്ന് ഒരടി പോലും പിന്നോട്ട് പോകില്ല. ഒഴിവുകൾ ബോധപൂർവ്വം റിപ്പോർട്ട് ചെയ്യാത്ത മാനേജ്‌മെന്റുകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.
പിഡബ്ല്യുഡി നിയമനം 1995, ആർപിഡബ്ല്യുഡി നിയമം 2016 എന്നീ നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള സുപ്രീംകോടതി വിധിയാണ് സർക്കാർ നടപ്പിലാക്കുന്നത്. ഈ വിഷയത്തിൽ കേസുകൾ വന്നപ്പോഴോ വിധി വന്നപ്പോഴോ മാനേജ്‌മെന്റുകൾ കോടതിയിൽ കക്ഷി ചേരാനോ തങ്ങളുടെ ഭാഗം വിശദീകരിക്കാനോ തയ്യാറായിരുന്നില്ല. വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന, ജില്ലാ തലങ്ങളിൽ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. എന്നാൽ, വിരലിലെണ്ണാവുന്ന മാനേജ്‌മെന്റുകൾ മാത്രമാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ മുന്നോട്ട് വന്നിട്ടുള്ളത്.
ഏകദേശം 5000-ത്തോളം ഒഴിവുകൾ റിപ്പോർട്ട് ചെയ്യേണ്ട സ്ഥാനത്ത്, ഇതുവരെ 1500 ഒഴിവുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബാക്കിയുള്ള ഒഴിവുകൾ എന്തുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് മാനേജ്‌മെന്റുകൾ വ്യക്തമാക്കണം.
വസ്തുതകൾ മറച്ചുവെച്ച് പ്രതിരോധം തീർക്കുന്നത് അംഗീകരിക്കാനാവില്ല. എൻ.എസ്.എസ്. മാനേജ്‌മെന്റിന് മാത്രമാണ് നിയമന അംഗീകാരത്തിന് പ്രത്യേക അനുവാദം ലഭിച്ചത് എന്ന അഡ്വക്കേറ്റ് ജനറലിന്റെയും ലോ സെക്രട്ടറിയുടെയും നിയമോപദേശം നിയമസഭയിൽ വ്യക്തമാക്കിയതാണ്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നൽകുന്ന പട്ടികയിൽ നിന്ന് മാനേജ്‌മെന്റുകൾ നിയമിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് നിയമന അംഗീകാരം നൽകുക മാത്രമാണ് വകുപ്പ് ചെയ്യുന്നത്. അതിനാൽ, നിയമനം നടത്താൻ സർക്കാരിന് സാധിക്കുന്നില്ലെന്ന വാദം അടിസ്ഥാനരഹിതമാണ്. റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ നിയമന അംഗീകാരം നൽകാൻ സർക്കാർ നടപടി സ്വീകരിക്കും. ഇനിയും എത്ര ഒഴിവുകളാണ് മാനേജ്‌മെന്റുകൾ റിപ്പോർട്ട് ചെയ്യാനുള്ളതെന്നും, ഏതൊക്കെ മാനേജ്‌മെന്റുകളാണ് ബോധപൂർവ്വം ഇതിൽ വീഴ്ച വരുത്തുന്നതെന്നും വകുപ്പ് തലത്തിൽ പരിശോധിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam