
തിരുവനന്തപുരം: ഭരണപരമായ അടിയന്തര സാഹചര്യം പരിഗണിച്ച് എക്സൈസ് ഉദ്യോഗസ്ഥർക്ക് ഒഴിവുള്ള തസ്തികകളിലേക്ക് താത്കാലിക സ്ഥാനക്കയറ്റം നൽകാൻ തീരുമാനിച്ചതായി എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർമാർക്ക് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറായും, അസിസ്റ്റന്റ് എക്സൈസ് ഓഫീസർമാർക്ക് എക്സൈസ് ഇസ്പെക്ടറായുമാണ് പ്രൊവിഷണൽ പ്രമോഷൻ നൽകുക.
എക്സൈസ് ഇൻസ്പെക്ടർ തസ്തികയിലേക്ക് പ്രൊമോഷൻ നൽകാൻ കഴിയാതിരുന്നതിനാൽ 150 ഓളം തസ്തികകളിൽ നിയമനം നൽകാൻ കഴിഞ്ഞിരുന്നില്ല. പോസ്റ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് വകുപ്പിന്റെ പ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നതിനാലാണ് അടിയന്തര സാഹചര്യം പരിഗണിച്ചുള്ള നടപടി. ഒഴിവുളള എല്ലാ തസ്തികകളിലും അടിയന്തിരമായി നിയമനം നടത്തുന്നതിന് മുഖ്യമന്ത്രിയുടെ അനുമതിയോടെ മന്ത്രി എക്സൈസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി.
'ജനപിന്തുണയോടെ സിൽവർ ലൈൻ നടപ്പാക്കും': മുഖ്യമന്ത്രി
തിരുവനന്തപുരം: ഇടതുമുന്നണി തെരഞ്ഞെടുപ്പിന് മുൻപ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രഖ്യാപിച്ച പദ്ധതികളിൽ നിന്ന് പിന്നോട്ട് പോകില്ല. സിൽവർ ലൈൻ സംബന്ധിച്ച കുപ്രചരണങ്ങൾ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടും. പദ്ധതിയെ കുറിച്ച് ജനങ്ങളെ പറഞ്ഞു മനസിലാക്കി ജനപങ്കാളിത്തത്തോടെ തന്നെ പദ്ധതി നടപ്പാക്കും. സിൽവർ ലൈൻ വിരുദ്ധർ പദ്ധതിക്കെതിരെ തുടർ സമരം പ്രഖ്യാപിച്ച സ്ഥലങ്ങളിൽ പോലും തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി വിജയിച്ചു. ഏറ്റെടുത്ത എല്ലാ കാര്യങ്ങളും നടപ്പാക്കും. അടിസ്ഥാന വികസനത്തിന് ജനങ്ങളുടെ പിന്തുണയുണ്ട്.
സ്വയം വിനാശനത്തിലാണ് പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവരുടെ ക്യാമ്പയിൻ അവർക്ക് തന്നെയാണ് യോജിക്കുന്നത്. ത്യക്കാക്കരയിൽ ഇടതുമുന്നണി 100 തികയ്ക്കുമെന്നാണ് കാണുന്നത്. സിൽവർ ലൈൻ സാമൂഹിക ആഘാത പഠനവുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് വ്യക്തതക്ക് വേണ്ടിയാണ്. കല്ലിടേണ്ട സ്ഥലത്ത് കല്ലിടും. ഏത് പദ്ധതി വന്നാലും ചിലർ കുപ്രചരണങ്ങൾ നടത്തും. ഇവിടെ പ്രതിപക്ഷം അതിന്റെ ഹോൾസയിൽ ഏറ്റെടുത്തിരിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണ്. അങ്ങനെ കരുതി വികസന പ്രവർത്തനങ്ങൾ വേണ്ടെന് കരുതാനാകില്ല. വികസന പ്രവർത്തനങ്ങളിലൂടെയാണ് സാമ്പത്തിക രംഗം ശക്തിപ്പെടുത്തുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.