കൊച്ചി: പ്രമാദമായ സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്‍റ് അന്വേഷണം പുതിയ തലത്തിലേക്ക്. കപ്പല്‍ മാര്‍ഗവും നയതന്ത്ര ചാനലിലൂടെ സ്വര്‍ണക്കടത്ത് നടന്നതായാണ് എന്‍ഫോഴ്സ്മെന്‍റിന്‍റെ നിഗമനം. കഴിഞ്ഞ ഏപ്രിലില്‍ രണ്ടിന് കൊച്ചിയിലെത്തിയ കാർഗോ സംബന്ധിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. യുഎഇ സർക്കാർ കോസ്റ്റ് ജനറലിന് അയച്ച കാർഗോ എത്തിയത് ഏപ്രിൽ രണ്ടിനായിരുന്നു .കുപ്പിവെള്ളം എന്ന ലേബലിലാണ് കാർഗോ എത്തിയത്.
സംശയത്തെ തുടര്‍ന്ന് അന്ന് കാര്‍ഗോ പരിശോധിക്കാന്‍ കസ്റ്റംസിന്‍റെ തന്നെ അസ്സസ്സിംഗ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ പരിശോധനയില്ലാതെ കാര്‍ഗോ വിട്ടു കൊടുത്തു. സ്വപ്നയുടെ നിര്‍ദ്ദേശപ്രകാരം എം ശിവശങ്കര്‍ മുതിർന്ന കസ്റ്റംസ് ഓഫീസറെ വിളിച്ചതിന് പിന്നാലെയായിരുന്നു കാര്‍ഗോ വിട്ടുകൊടുത്തത്. കാർഗോ തുറക്കരുതെന്ന് നിർദ്ദേശം നൽകണമെന്ന് സ്വപ്ന ശിവശങ്കറിനോട് പറയുന്നതടക്കമുള്ള വിവരങ്ങൾ വാട്സ് ആപ്പ് സന്ദേശങ്ങളിൽ വ്യക്തമാക്കുന്നുണ്ട്.
എന്തടിസ്ഥാനത്തിലാണ് കാര്‍ഗോ വിട്ടു കൊടുത്തതെന്ന് വ്യക്തമാക്കാന്‍ കസ്റ്റംസിനോട് എന്‍ഫോഴ്സ്മെന്‍റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് വരും ദിവസങ്ങളില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനാണ് എൻഫോഴ്സ്മെന്റിന്റെ നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam