
തിരുവനന്തപുരം: മന്ത്രി വീണ ജോര്‍ജിന് കുവൈറ്റിലേക്ക് പോകാന്‍ യാത്രാനുമതി നിഷേധിച്ച കേന്ദ്ര നിലപാടിനെതിരെ കേരളം പ്രതിഷേധമറിയിച്ചു.ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയച്ചു.അനുമതി നിഷേധിച്ചത് അതീവ നിർഭാഗ്യകരമാണ്.ദുരന്ത മുഖത്ത് വിവാദത്തിനില്ല.സംസ്ഥാന സർക്കാരിന്‍റെ കൂട്ടായ തീരുമാനമാണ് അവഗണിക്കപ്പെട്ടത്
ഇത്തരം സാഹചര്യങ്ങളിൽ രാഷ്ട്രീയ പരിഗണനകൾ പാടില്ല.ദുരന്ത മുഖത്ത് വേണ്ടത് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കൂട്ടായ പ്രവർത്തനമാണ്.മന്ത്രി വീണക്ക് യാത്രാനുമതി നിഷേധിക്കപ്പെട്ടത് ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.
കുവൈറ്റ് അഗ്നിബാധയിൽ മരണമടഞ്ഞവർക്ക് നിയമസഭ അനുശോചനം രേഖപ്പെടുത്തി.24 മലയാളികൾ ഉൾപ്പെടെ 49 പേരാണ് മരിച്ചത്.ഒരു പാട് സ്വപ്നങ്ങൾ ബാക്കി വച്ചാണ് ദുരന്തത്തിന് അവർ കീഴടങ്ങിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.നിരവധി പ്രതിസന്ധികൾക്കിടയിലാണ് പ്രവാസ ജീവിതം.മന്ത്രി സഭ ചേർന്ന് ആരോഗ്യ മന്ത്രിയെ കുവൈറ്റിലേക്ക് അയക്കാൻ തീരുമാനിച്ചിരുന്നു.എന്നാൽ കേന്ദ്രം പൊളിറ്റിക്കൽ ക്ലയറൻസ് നൽകിയില്ല.പ്രതിപക്ഷ നേതാവ് ഉൾപ്പെടെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.വിമാനത്താവളത്തിലെ കാഴ്ച മറക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.ആരോഗ്യ മന്ത്രിക്ക് കേന്ദ്രം അനുമതി നിഷേധിച്ചത് തെറ്റായ നടപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam