ക്വാറൻ്റീന്‍ സൗകര്യത്തിന് പണം: സർക്കാർ നയം മാറ്റിയത് ദീർഘകാല സാമ്പത്തിക പ്രതിസന്ധി മുന്നിൽ കണ്ട്

By Web TeamFirst Published May 27, 2020, 6:59 AM IST
Highlights

ഒന്നര ലക്ഷം പേര്‍ക്ക് താമസിക്കാനാകുന്ന സര്‍ക്കാര്‍ സംവിധാനങ്ങളും പതിനായിരത്തോളം ഹോട്ടല്‍ മുറികളും സജ്ജമാണെന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്ന സര്‍ക്കാരാണ് പ്രവാസികളില്‍ 11000 പേര്‍ മാത്രമെത്തിയപ്പോള്‍ നിലപാട് മാറ്റിയത്. 


കൊച്ചി: വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന എല്ലാവരേയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കണമെന്ന മാനദണ്ഡത്തിൽ ഇളവ് വരുത്തി സംസ്ഥാന സർക്കാർ. ഐസിഎംആർ നിർദേശപ്രകാരം തിരിച്ചെത്തിയ പ്രവാസികളിൽ ഹൈ റിസ്ക് വിഭാഗത്തിൽ പെട്ടവരേയും രോഗലക്ഷണം കാണിക്കുന്നവരേയും മാത്രമേ ഇപ്പോൾ പരിശോധനയ്ക്ക് വിധേയരാക്കുന്നുള്ളൂ. ദേശീയതലത്തിലെ കണക്കെടുത്താൽ ഏറ്റവും കുറവ് പരിശോധനകൾ നടത്തിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് നിലവിൽ കേരളമുള്ളത്. 

ഇതരസംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും തിരിച്ചെത്തുന്നവരെ 7 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈന് ശേഷം പിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയാൽ മാത്രമേ വീടുകളിലേക്ക് അയക്കാനാകൂ എന്നായിരുന്നു ആദ്യഘട്ടത്തിൽ സർക്കാർ നിലപാട്. ഈ മാസം നാല് മുതൽ ഇതുവരെ പ്രവാസികളും ഇതരസംസ്ഥാനമലയാളികളും അടക്കം 97247 പേ‍ർ സംസ്ഥാനത്ത് എത്തി.

ഇതിൽ പരിശോധന നടത്തിയത് പതിനാലായിരത്തോളം പേരെ മാത്രം. ഇതരസംസ്ഥാനങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തുന്നവരുടെ എണ്ണം കൂടിയതോടെ എല്ലാവരേയും ടെസ്റ്റ് ചെയ്യുക എന്ന മുൻ മാനദണ്ഡത്തിൽ നിന്നും സർക്കാർ മാറി. രോഗലക്ഷണം കാണിക്കുന്നവരെ പരിശോധിക്കുക എന്ന ഐസിഎംആറിന്റെ പുതിയ മാനദണ്ഡമാണ് സർക്കാർ പിന്തുടരുന്നത്. 

സംസ്ഥാനത്ത് 22 ലാബുകളുണ്ടെങ്കിലും പ്രതിദിനം ശരാശരി 1800 സാംപിളുകൾ മാത്രമാണ് നിലവിൽ പരിശോധിക്കുന്നത്. കൂടുതൽ പേർ സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതോടെ പരിശോധനകളുടെ എണ്ണം കൂട്ടിയില്ലെങ്കിൽ സാമൂഹ്യവ്യാപനം പോലുള്ള ആശങ്കാജനകമായ അവസ്ഥയിലേക്ക് നീങ്ങാനും സാധ്യതയുണ്ടെന്ന് ആരോഗ്യമേഖലയിലുള്ളവർ മുന്നറിയിപ്പ് നൽകുന്നു. 

click me!