
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി കടുക്കുന്നു. അത്യാവശ്യ ചെലവ് ഒഴികെയുള്ള ഒരു ബില്ലും പാസ്സാക്കേണ്ടെന്ന് അറിയിച്ച് ധനകാര്യ വകുപ്പ് ട്രഷറിക്ക് നിർദ്ദേശം നൽകി. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിയന്ത്രണം ഏർപ്പെടുത്തി സർക്കുലർ പുറത്തിറക്കി.
അത്യാവശ്യമുള്ള 31 ഇനങ്ങൾ ഒഴികെയുള്ള ബാക്കി ഒന്നിനും പണം നൽകേണ്ടതില്ലെന്നാണ് ധനകാര്യവകുപ്പിന്‍റെ നിർദ്ദേശം. ശമ്പളം, പെൻഷൻ, സേവിങ്സ് അക്കൗണ്ടിലെ പണമിടപാട്, മരുന്നുകൾക്കുള്ള പണം, ലൈഫ് പദ്ധതി, ശബരിമലയ്ക്കായുള്ള ചെലവ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിങ്ങനെ 31 ഇനങ്ങൾക്കാണ് ഇളവ്. നിലവിലെ വെയ്സ് ആൻഡ് മീൻസ് പരിധിയിൽ വരുന്നതിനുൾപ്പടെ നിയന്ത്രണം ബാധകമാണ്.
തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകൾക്കും നിയന്ത്രണമുണ്ട്. പദ്ധതി വിഹിതത്തിന്‍റെ ഭാഗമായുള്ള ബില്ലുകൾക്ക് ഇളവ് സൂചിപ്പിച്ചിട്ടില്ല. ഈ സാമ്പത്തിക വർഷം അവസാനിക്കാൻ 4 മാസം മാത്രം ബാക്കി നിൽക്കേ ഇതോടെ പദ്ധതി നിർവഹണം അവതാളത്തിലാക്കും. ഈ സർക്കാരിന്‍റെ കാലത്ത് ഇതുവരെ അഞ്ചു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾക്ക് മാത്രമാണ് ധനവകുപ്പിന്‍റെ അനുമതി വേണമെന്ന നിബന്ധന ബാധകമായിരുന്നുള്ളൂ.
ട്രഷറി നിയന്ത്രണത്തിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. എന്നാൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് സർക്കാർ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സൂചിപ്പിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam