
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറ് ദിന പരിപാടികളുടെ ഭാഗമായി നാൽപ്പത്തൊന്നായിരം പട്ടയങ്ങൾ വിതരണത്തിനൊരുങ്ങി. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് സംസ്ഥാനത്താകെ 54000 കുടുംബങ്ങൾ ഭൂമിയുടെ അവകാശികളായെന്നാണ് റവന്യു വകുപ്പിന്റെ അവകാശ വാദം.
ആകെ 33839 ലാന്റ് ട്രിബ്യൂണൽ പട്ടയങ്ങളും 7182 ലാന്റ് അസൈൻമെന്റ് പട്ടയങ്ങളും അടക്കം 41021 പട്ടയങ്ങളാണ് വിതരണത്തിനൊരുങ്ങിയത്. താലൂക്ക് തലത്തിലും മുൻസിപ്പൽ പരിധിയിലും പ്രവര്‍ത്തിക്കുന്ന ഭൂപതിവ് കമ്മിറ്റികൾ പരിഗണിച്ച അപേക്ഷകളിൽ നിന്ന് അര്‍ഹരായവരെ കണ്ടെത്തിയാണ് വിതരണം. ഏറ്റവും അധികം പട്ടയങ്ങൾ വിതരണത്തിന് തയ്യാറായിട്ടുള്ളത് തൃശ്ശൂര്‍ ജില്ലയിലാണ് .
തൃശ്ശൂരിൽ 11356 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. 10736 പട്ടയങ്ങൾ മലപ്പുറത്തും 7606 എണ്ണം പാലക്കാട്ടും വിതരണത്തിന് സജ്ജമായി. 373 പട്ടയം മാത്രം നൽകുന്ന പത്തനംതിട്ടയാണ് കൂട്ടത്തിൽ ഏറ്റവും പുറകിൽ. ഒന്നാം നൂറു ദിന പദ്ധതിയുടെ ഭാഗമായി 13514 പേര്‍ക്ക് പട്ടയം നൽകിയിരുന്നു. ഇതിന് പുറമെയാണ് നാൽപ്പത്തൊന്നായിരം പേരുടെ പുതിയ ലിസ്റ്റ്.