
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക്ക് ഡൗണും അവസാനിപ്പിക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കൊവിഡ് അവലോകനയോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. തീരുമാനം ഇന്നത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിക്കും.
സംസ്ഥാനത്ത് കടുത്ത കൊവിഡ് നിയന്ത്രണങ്ങളുടെ ആവശ്യമില്ലെന്നും ജനസംഖ്യയിൽ 75 ശതമാനം പേർ ആദ്യഡോസ് വാക്സീൻ സ്വീകരിച്ച സാഹചര്യത്തിൽ വാക്സീനേഷൻ കൂടുതൽ ശക്തിപ്പെടുത്തുന്നതിലാണ് ശ്രദ്ധിക്കേണ്ടതെന്നും പ്രമുഖ ആരോഗ്യവിദഗ്ദ്ധരുമായി സംസ്ഥാനസർക്കാർ നടത്തിയ യോഗത്തിൽ നിർദേശമുയർന്നിരുന്നു. ഓണത്തിന് ശേഷം സർക്കാർ ഭയപ്പെട്ട രീതിയിൽ കൊവിഡ് വ്യാപനമുണ്ടാവാതിരുന്നതും കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് കേസുകൾ കുറയുന്ന പ്രവണതയുണ്ടായതും നിർണായക തീരുമാനമെടുക്കാൻ സർക്കാരിന് ധൈര്യം നൽകിയെന്നാണ് സൂചന.
കർഫ്യൂവും ലോക്ക്ഡൌണും പിൻവലിച്ചതോടെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് സാധാരണ ജീവിതത്തിലേക്ക് കേരളം തിരിച്ചെത്തുകയാണ്. നൂറ് ശതമാനം പേർക്കും ആദ്യഡോസ് വാക്സീൻ എന്ന ലക്ഷ്യത്തിനാവും ഇനി ആരോഗ്യവകുപ്പിൻ്റെ ശ്രദ്ധ. കുട്ടികൾക്കുള്ള വാക്സീനേഷൻ ഈ മാസം തുടങ്ങും എന്നാണ് കേന്ദ്രസർക്കാർ നൽകുന്നത്. കുട്ടികളിലെ വാക്സീനേഷൻ ഡിസംബറോടെ പൂർത്തിയാക്കി കൊവിഡ് മൂന്നാംതരംഗം എന്ന വെല്ലുവിളി മറികടക്കാം എന്ന പ്രതീക്ഷയിലാണ് ആരോഗ്യ പ്രവർത്തകർ ഇപ്പോൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam