
തിരുവനന്തപുരം : കിഫ്ബി പദ്ധതി പ്രകാരം നിർമ്മിക്കുന്ന റോഡുകളിൽ നിന്ന് ടോൾ പിരിക്കാൻ സർക്കാർ നീക്കം. 50 കോടിക്ക് മുകളിൽ മുതൽമുടക്കുള്ള റോഡുകളിൽ മാത്രമാണ് ടോൾ ഈടാക്കുക. ഇത് സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല സമിതി അംഗീകരിച്ചു. നിയമ, ധന മന്ത്രിമാരാണ് യോഗത്തിൽ പങ്കെടുത്തത്. വിഷയം ഉടൻ മന്ത്രിസഭയുടെ പരിഗണനയിൽ വരും.
കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാനത്തിന്റെ പൊതുകടത്തിൽ ഉള്‍പ്പെടുത്തിയതോടെയാണ് വായ്പയെടുത്ത് പശ്ചാത്തല സൗകര്യങ്ങളൊരുക്കാനുള്ള കിഫ്-ബിയുടെ പ്രവർത്തനങ്ങള്‍ക്ക് തിരിച്ചടിയായത്. വായ്പ പരിധി വെട്ടികുറച്ചതിനെതിരെ സർക്കാരും സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ദേശീയ ഹൈവേ അതോററ്റി ടോള്‍ പിരിക്കുന്ന മാതൃകയിലാണ് കിഫ് ബിയും ടോള്‍ പിരിക്കാനൊങ്ങുന്നത്.
ദേശീയ പാതകളിൽ എത്ര ദൂരം എന്ന് കണക്കാക്കാതെ ഓരോ ബൂത്തിലും നിശ്ചയിച്ച തുക ടോളായി നൽകണം. എന്നാൽ കിഫ്ബി റോഡുകളിൽ യാത്ര ചെയ്യുന്ന ദൂരത്തിന് അനുസരിച്ച് ഓരോ ബൂത്തിലും ടോള്‍ നൽകിയാൽ മതി. തദ്ദേശ വാസികള്‍ക്ക് ടോള്‍ ഉണ്ടാകില്ല. ടോള്‍ പിരിക്കാനായി നിയമ നിര്‍മാണത്തിന് മന്ത്രിസഭാ തീരുമാനിച്ചെങ്കിലും ഇക്കാര്യം അതീവ രഹസ്യമായി വച്ചിരിക്കുകയാണ്.
ടോള്‍ പിരിവിനായി കിഫ്ബി പഠനം തുടങ്ങിക്കഴിഞ്ഞു. കിഫ്ബി വായ്പ സംസ്ഥാന സര്‍ക്കാരിന്‍റെ കടബാധ്യത കൂട്ടുന്നുവെന്ന കേന്ദ്ര വാദത്തിന് മറുപടിയായി കേന്ദ്ര സ്ഥാപനങ്ങളും ഇതു പോലെ കടമെടെക്കുന്നുവെന്ന് കേരളം വാദിച്ചിരുന്നു. എന്നാൽ ഈ സ്ഥാപനങ്ങള്‍ക്ക് തിരിച്ചടവിന് വരുമാനമുണ്ടായിരുന്നു മറുപടി. ദേശീയ പാത അതോറിറ്റിയുടെ ടോള്‍ വരുമാനമടക്കം കേന്ദ്രം ചൂണ്ടിക്കാണിച്ചിരുന്നു. ഈ സാഹച്യത്തിലാണ് കിഫ്ബി റോഡുകളിൽ ടോള്‍ പിരിക്കാനുള്ള നീക്കം.
കിഫ്ബി കടം അധിക ബാധ്യതയെന്ന് സിഎജി റിപ്പോര്‍ട്ടുകള്‍ക്കും കേന്ദ്ര നിലപാടുകള്‍ക്കും പിന്നാലെ പദ്ധതികള്‍ക്ക് വായ്പ കിട്ടാത്ത പ്രശ്നം മറികടക്കാൻ കൂടിയാണ് ടോള്‍ വഴി തേടുന്നത്. ഇനി ടോളില്ലാതെ മുന്നോട്ടുപോകാനാകില്ലെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കിഫ്ബി അധികൃതർ പറഞ്ഞു. ഇന്ധന സെസും മോട്ടര്‍ വാഹന നികുതിയുടെ പകുതിയുമാണ് ഇപ്പോള്‍ കിഫ്ബി വായ്പ തിരിച്ചടവിന് ഉപയോഗിക്കുന്നത്. ആദ്യം ടോളിനെ എതിര്‍ത്ത സിപിഎം നിലപാട് മാറ്റിയതിനാൽ നയപ്രശ്നമില്ലെന്ന വിലയിരുത്തലിലാണ് നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam