
തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 17ന് ശേഷം തുടങ്ങുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ.അനിൽ അറിയിച്ചു. ഓണക്കിറ്റ് വിതരണം ഇക്കുറി വൈകിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഓഗസ്റ്റ് മൂന്നാം വാരത്തിൽ വിതരണം തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് ജി.ആർ.അനിൽ പറഞ്ഞു. ഓണക്കിറ്റിൽ ഉൾപ്പെടുത്താനുള്ള സാധനങ്ങളുടെ പാക്കിംഗ് പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങളാണ് ഇത്തവണ ഓണക്കിറ്റിലുള്ളത്. സംസ്ഥാനത്തെ 92 ലക്ഷം റേഷൻ കാർഡ് ഉടമകൾക്കാണ് ഓണക്കിറ്റ് ലഭിക്കുക.
ഉപ്പും ഉണങ്ങലരിയും അടക്കമുള്ള സാധനങ്ങൾ കൃത്യ സമയത്ത് ലഭിക്കാത്തത് പ്രതിസന്ധിക്ക് ഇടയാക്കിയിരുന്നു. കിറ്റിൽ ഉൾപ്പെടുത്താനുള്ള ഉപ്പ് ഗുജറാത്തിൽ നിന്നാണ് എത്തുന്നത്. മഴ കനത്തതോടെ ഉപ്പ് അയക്കാൻ വൈകി. ഏഴാം തീയതിയാണ് കേരളത്തിലേക്ക് ഉപ്പ് കയറ്റി അയച്ചത്. ഇത് നാളെ കൊച്ചിയിലെത്തും. തുടർന്ന് വിവിധ സപ്ലൈക്കോ സ്റ്റോറുകളിലേക്ക് എത്തിക്കണം.
ഉണങ്ങലരിക്ക് കരാർ നൽകിയെങ്കിലും ഓണത്തിന് മാത്രം വിതരണം ചെയ്യുന്ന ഉണങ്ങലരി വലിയ അളവിൽ ലഭിക്കേണ്ടതിനാൽ അതും വൈകുന്ന സാഹചര്യമായിരുന്നു. അതേസമയം കിറ്റിൽ ഉൾപ്പെടുത്താനുള്ള മറ്റ് ഐറ്റങ്ങളുടെ പാക്കിംഗ് ധ്രുദഗതിയിൽ പുരോഗമിക്കുകയാണ്. സംസ്ഥാന സർക്കാർ നൽകുന്ന ഓണക്കിറ്റിലെ 14 ഇനങ്ങൾ ഇവയാണ്.
കശുവണ്ടിപ്പരിപ്പ് 50 ഗ്രാം
മില്‍മ നെയ് 50 മി.ലി
ശബരി മുളക്പൊടി 100 ഗ്രാം
ശബരി മഞ്ഞള്‍പ്പൊടി 100 ഗ്രാം
ഏലയ്ക്ക 20 ഗ്രാം
ശബരി വെളിച്ചെണ്ണ 500 മി.ലി
ശബരി തേയില 100 ഗ്രാം
ശര്‍ക്കരവരട്ടി 100 ഗ്രാം
ഉണക്കലരി 500 ഗ്രാം
പഞ്ചസാര ഒരു കിലോഗ്രാം
ചെറുപയര്‍ 500 ഗ്രാം
തുവരപ്പരിപ്പ് 250 ഗ്രാം
പൊടി ഉപ്പ് 1 ഒരു കിലോ ഗ്രാം
തുണിസഞ്ചി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam