
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ഓഫീസുകളിൽ പരാതികൾക്കും അപേക്ഷകൾക്കും മറുപടി നൽകുമ്പോൾ മന്ത്രിമാരെ ഇനി 'ബഹു' എന്ന് അഭിസംബോധന ചെയ്യണമെന്ന് നിർദേശം. പേഴ്‌സണൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് വകുപ്പാണ് ഇതുസംബന്ധിച്ച് പുതിയ സർക്കുലർ പുറത്തിറക്കിയത്. ഭരണഘടന പദവികളിലെ അഭിസംബോധനകളിൽ മാറ്റം വരുത്താൻ ശ്രമിക്കുന്ന കാലത്താണ് കേരള സർക്കാരിന്റെ ഈ നീക്കം. സർക്കാർ സേവനങ്ങളിൽ പരാതി നൽകുന്ന സാധാരണക്കാർക്ക് പോലും ഇനി ബഹുമാനാർത്ഥം മന്ത്രിമാരുടെ പേരിന് മുൻപ് 'ബഹു' എന്ന് ചേർക്കണം. മന്ത്രിമാർക്ക് ലഭിക്കുന്ന പരാതികൾക്കും അപേക്ഷകൾക്കും മറുപടി നൽകുമ്പോൾ പോലും ഈ നിർദ്ദേശം പാലിക്കണമെന്ന് ഓഗസ്റ്റ് 30-ന് പുറത്തിറങ്ങിയ സർക്കുലറിൽ വ്യക്തമാക്കുന്നു.
അണ്ടർ സെക്രട്ടറിയാണ് സർക്കുലറിൽ ഒപ്പുവെച്ചിരിക്കുന്നത്. എല്ലാ സർക്കാർ വകുപ്പുകൾക്കും, ജില്ലാ കളക്ടർമാർക്കും, ഓഫീസ് മേധാവികൾക്കും ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
ഭരണഘടനയുടെ ആർട്ടിക്കിൾ 18-ന് വിരുദ്ധമോ?
സൈനിക, അക്കാദമിക് പദവികൾ ഒഴികെയുള്ള എല്ലാ സ്ഥാനപ്പേരുകളും നിരോധിക്കുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 18-ന് വിരുദ്ധമാണ് ഈ നീക്കമെന്നാണ് വിമർശനം. നേതാക്കൾ ബഹുമാനം നേടേണ്ടത് അവരുടെ സേവനത്തിലൂടെയാണെന്ന് ഭരണഘടനാ ശിൽപികൾ വിഭാവനം ചെയ്തിരുന്നു. എന്നാൽ, പരാതികളിൽ പോലും ബഹുമാനം നിർബന്ധമാക്കുന്നതിലൂടെ സർക്കാർ ഒരുതരം പിന്തിരിപ്പൻ നയമാണ് സ്വീകരിക്കുന്നതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനം നടക്കുന്നത് പിന്നോട്ടോ…
രാജ്യത്തെ പല ഹൈക്കോടതികളും 'Your Lordship' പോലുള്ള കൊളോണിയൽ കാലഘട്ടത്തിലെ ബഹുമതികൾ ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. മദ്രാസ് ഹൈക്കോടതി ജഡ്ജി കെ. ചന്ദ്രു 2009-ൽ തന്നെ ഈ പ്രയോഗം ഒഴിവാക്കിയിരുന്നു. 2016-ൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യയും 'സർ' എന്ന അഭിസംബോധന മതിയെന്ന് തീരുമാനിച്ചു. എന്നാൽ, കേരളം ഈ മാറ്റങ്ങൾക്ക് വിപരീത ദിശയിൽ സഞ്ചരിക്കുന്നതായി മുതിർന്ന ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നു. ഇത് പരിഷ്കരണത്തിന് വിപരീതമായ നീക്കമാണെന്നും, പരാതികൾ പരിഹരിക്കുന്നതിന് പകരം മന്ത്രിമാരുടെ പദവിക്ക് പ്രാധാന്യം നൽകുന്നതാണെന്നും അവർ കുറ്റപ്പെടുത്തുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam