സിപിഎമ്മിന് തിരിച്ചടി: കാസർകോട് 50 പേരിൽ കൂടുതലുള്ള സമ്മേളനങ്ങൾ വിലക്കി ഹൈക്കോടതി

Published : Jan 21, 2022, 04:37 PM IST
സിപിഎമ്മിന് തിരിച്ചടി: കാസർകോട് 50 പേരിൽ കൂടുതലുള്ള സമ്മേളനങ്ങൾ വിലക്കി ഹൈക്കോടതി

Synopsis

അതിനിടെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കാസർകോട് ജില്ലാ സമ്മേളനം സിപിഎം വെട്ടിച്ചുരുക്കി. ഇന്ന് തുടങ്ങിയ സമ്മേളനം നാളെ സമാപിക്കും

കാസർകോട്: കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ പൊതുയോഗങ്ങൾ നടത്തുന്നതിനെതിരെ കേരള ഹൈക്കോടതിയുടെ ഇടപെടൽ. 50 പേരിൽ കൂടുതൽ പേർ പങ്കെടുക്കുന്ന പൊതുയോഗങ്ങൾ കേരള ഹൈക്കോടതി വിലക്കി. രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനത്തിന് എന്താണ് പ്രത്യേകതയെന്ന് കോടതി ചോദിച്ചു. നിലവിലെ മാനദണ്ഡം യുക്തിസഹമാണോയെന്നും റിപ്പബ്ലിക്ക് ദിനാചരണത്തിന് 50 പേരെ മാത്രമല്ലേ അനുവദിച്ചതെന്നും കോടതി ചോദിച്ചു. .

കാസർകോട് 36 ശതമാനമാണ് ആശുപത്രിയിൽ ഉള്ളവരുടെ നിരക്കെന്നും കോടതി ചൂണ്ടിക്കാട്ടി. കൊവി‍ഡ് നിയന്ത്രണങ്ങൾ പിൻവലിച്ച ജില്ലാ കലക്ടറുടെ ഉത്തരവ് ചോദ്യം ചെയ്തുളള ഹർജിയിലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കാസർകോട് ജില്ലയിൽ ഒരാഴ്ചത്തേക്കാണ് ഉത്തരവ് ബാധകമാവുക. സർക്കാർ ഉത്തരവിൽ വ്യക്തതയില്ലെന്നും ഡിവിഷൻ ബെഞ്ച് കുറ്റപ്പെടുത്തി.

അതിനിടെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കാസർകോട് ജില്ലാ സമ്മേളനം സിപിഎം വെട്ടിച്ചുരുക്കി. ഇന്ന് തുടങ്ങിയ സമ്മേളനം നാളെ സമാപിക്കും. ഞായറാഴ്ച ലോക്ക്ഡൗണായ സാഹചര്യത്തിലാണ് തീരുമാനമെന്നാണ് പാർട്ടി നേതൃത്വം അറിയിച്ചത്. നേരത്തെ ജില്ലയിൽ കളക്ടർ പൊതുയോഗത്തിന് വിലക്കേർപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഉത്തരവ് പിൻവലിച്ചത് സിപിഎം നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണെന്ന് വിമർശനം ഉയരുന്നതിനിടെയാണ് പാർട്ടി സമ്മേളനം വെട്ടിച്ചുരുക്കിയത്. 

കാസർകോട് ജില്ലയിലെ മടിക്കൈയിൽ ഇന്ന് ആരംഭിച്ച സിപിഎം ജില്ലാ സമ്മേളനം കണക്കാക്കിയാണ് കളക്ടർ തന്റെ തീരുമാനം പിൻവലിച്ചതെന്നാണ് ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജിയിൽ ആരോപിച്ചത്. തീരുമാനം രോഗ വ്യാപനം രൂക്ഷമാക്കുമെന്നും സംസ്ഥാന സർക്കാരിനെ എതിർകക്ഷിയാക്കി സമർപ്പിച്ച ഹർജിയിൽ കുറ്റപ്പെടുത്തുന്നു. സിപിഎം ജില്ലാ സെക്രട്ടറിയും കേസിൽ എതിർകക്ഷിയാണ്.

ഇന്നലെ കൊവിഡ് അവലോകന യോഗം കഴിഞ്ഞതിന് പിന്നാലെയാണ് കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് രാഷ്ട്രീയ പാർട്ടികളുടെയടക്കം പൊതുയോഗം വിലക്കിയത്. സിപിഎം ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെയായിരുന്നു കളക്ടറുടെ നടപടി. എന്നാൽ അധികം വൈകാതെ തന്നെ കളക്ടർ തീരുമാനം പിൻവലിച്ചു. ഇതോടെ വൻ വിവാദത്തിനാണ് തിരികൊളുത്തിയത്. സിപിഎമ്മിന്റെ സമ്മർദ്ദമാണ് കളക്ടർ തീരുമാനം പിൻവലിക്കാൻ കാരണമെന്ന് ആരോപണം ഉയർന്നു. എന്നാൽ സമ്മർദ്ദം ഉണ്ടായിരുന്നില്ലെന്നാണ് കളക്ടറുടെ വിശദീകരണം. നേരത്തെയുണ്ടായിരുന്ന മാർഗനിർദ്ദേശങ്ങൾ പ്രകാരമാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതെന്നും എന്നാൽ ഇന്നലെ വന്ന മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് ലോക്ക്ഡൗൺ പിൻവലിക്കുകയായിരുന്നുവെന്നും കളക്ടർ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അതിജീവിതയുടെ പിതാവിന്‍റെ കസ്റ്റഡി മരണം, ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ച് ഉന്നാവ് കേസ് പ്രതി കുൽദീപ് സിംഗ് സെൻഗാർ
'അധികാര തുടർച്ച ദുരധികാരമാകും, ബംഗാൾ ഉദാഹരണം', സിപിഎമ്മിന് തലവേദനയായി സച്ചിദാനന്ദൻ്റെ മുന്നറിയിപ്പ്; കേരളത്തിൽ അങ്ങനെയല്ലെന്ന് ടിപിയുടെ വ്യാഖ്യാനം