
തിരുവനന്തപുരം: കൗമാരക്കാരുടെ വാക്സിനേഷനൊരുങ്ങി (Vaccination) കേരളം.15 മുതല്‍ 18 വരെ പ്രായമുള്ളവര്‍ക്കായി പ്രത്യേക വാക്സിനേഷന്‍ കര്‍മ്മപദ്ധതി തയ്യാറാക്കിയാണ് ആരോഗ്യവകുപ്പ് മുന്നോട്ട് പോകുന്നത്. നാളെ മുതൽ 10 വരെ വാക്സീൻ നല്‍കാനുള്ള വിപുലമായ തയ്യാറെടുപ്പുകളാണ് ആരോഗ്യവകുപ്പ് സ്വീകരിച്ചത്. കൊവിൻ പോര്‍ട്ടല്‍ വഴി ഇന്നലെ വൈകിട്ട് മൂന്ന് മണി മുതല്‍ രജിസ്ട്രേഷൻ തുടങ്ങി. സംസ്ഥാനത്താകെ 15 ലക്ഷം കൗമാരക്കാര്‍ക്കാണ് വാക്സീൻ നല്‍കേണ്ടത്. ഇതിനായി അഞ്ച് ലക്ഷം ഡോസ് കൊവാക്സിൻ സംസ്ഥാനത്ത് എത്തിക്കും.
രജിസ്ട്രേഷൻ നടത്താത്തവര്‍ക്ക് വാക്സിനേഷൻ കേന്ദ്രങ്ങളില്‍ സ്പോര്‍ട്ട് രജിസ്ട്രേഷൻ ഉണ്ടാകും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹായത്തോടെ നേരിട്ടെത്തിയും വിദ്യാര്‍ത്ഥികള്‍ക്ക് വാക്സീനെടുക്കാം. കൗമാരക്കാരുടെ വാക്സിനേഷൻ കേന്ദ്രം പെട്ടെന്ന് തിരിച്ചറിയാൻ കവാടത്തില്‍ പിങ്ക് ബോര്‍ഡ് പ്രദര്‍ശിപ്പിക്കും. മുതിര്‍ന്നവര്‍ നീല ബോര്‍ഡ് വച്ചിരിക്കുന്ന സ്ഥലത്ത് നിന്നാണ് വാകിസിനെടുക്കേണ്ടത്. ജില്ലാ ജനറല്‍ താലൂക്ക് ആശുപത്രികളില്‍ നിന്നും എല്ലാ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും വാക്സീനുണ്ടാകും. വാക്സീൻ നല്‍കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു.
ഒമിക്രോണ്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ മാസം 10 ന് മുൻപ് പരമാവധി പേര്‍ക്ക് വാക്സീൻ നല്‍കാനാണ് നീക്കം. അതിനുശേഷം ആഴ്ച്ചയിൽ നാല് ദിവസം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലുമാകും വാക്സീൻ കിട്ടുക. പുതുവത്സരാഘേോഷ വേളയിലെ ഒമിക്രോണ്‍ ഭിഷണി കണക്കിലെടുത്ത് രാത്രികാലത്ത് ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക നിയന്ത്രണങ്ങള്‍ ഇന്ന് അവസാനിക്കും. നിയന്ത്രണങ്ങള്‍ തുടരില്ലെന്നാണ് സൂചന. അടുത്ത അവലോകന യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam