ആർഎംപിയുടെ തട്ടകമാണ് വടകരയിലെ ഒഞ്ചിയം. ടിപി ചന്ദ്രശേഖരന്‍റെ തട്ടകം. അവിടെ ആദ്യഫലസൂചനകൾ ആർഎംപിക്ക് തന്നെ അനുകൂലമായി തിരിയുന്നു. തത്സമയവിവരങ്ങൾ.
കോഴിക്കോട്: വടകര ഒഞ്ചിയത്ത് ആർഎംപി മുന്നിൽ. സംസ്ഥാനത്ത് ആർഎംപി ഭരിക്കുന്ന ഏക പഞ്ചായത്താണ് ഒഞ്ചിയം. ആർഎംപിയുടെ, ടിപി ചന്ദ്രശേഖരന്‍റെ തട്ടകത്തിൽ ആദ്യഫലസൂചനകൾ വരുമ്പോൾത്തന്നെ പാർട്ടി മുന്നിലെത്തുന്നു.
കോഴിക്കോട് ഗ്രാമപഞ്ചായത്ത് മേഖലകളിൽ യുഡിഎഫിന് അനൂകൂലമായ തരംഗമാണ് കാണുന്നത്. കോഴിക്കോട് കോർപ്പറേഷനിൽ രണ്ടിടത്ത് എൽഡിഎഫ് ജയിച്ചു. കോർപ്പറേഷനിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു.
ജനതാദളിന്‍റെ മുന്നണി മാറ്റം കൊണ്ട് ശ്രദ്ധേയമായ തെരഞ്ഞെടുപ്പാണ് ഒഞ്ചിയത്ത് നടന്നത്. ഒഞ്ചിയം അടക്കം വടകരയിലെ നാലു പഞ്ചായത്തുകളിൽ സിപിഎമ്മിനെതിരെ ഒരുമിച്ച് നിന്നാണ് ആർഎംപിയും കോൺഗ്രസും തെരഞ്ഞെടുപ്പിനെ നേരിട്ടത്. സിപിഎം വിരുദ്ധ വോട്ടുകൾ ചിതറിപ്പോകാതിരിക്കാൻ കോൺഗ്രസുമായി ആര്‍എംപി അടവ് നയത്തിന് രൂപം നൽകിയിരുന്നു.