
പത്തനംതിട്ട: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ സസ്പെന്‍സ് ഒളിപ്പിച്ച പത്തനംതിട്ടയില്‍ അട്ടിമറിയുണ്ടായില്ല. 66119 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍ററണി വിജയം നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ അനില്‍ ആന്‍റണിക്ക് കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിക്കാനായില്ല.
367623 വോട്ടുകളാണ് ആന്‍റോ ആന്‍റണി നേടിയത്. 301504 വോട്ടുകള്‍ തോമസ് ഐസക് നേടിയപ്പോള്‍ അനില്‍ ആന്‍റണി നേടിയത് 234406 വോട്ടുകളാണ്. പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളെയും കോട്ടയം ജില്ലയിലെ രണ്ട് മണ്ഡലങ്ങളെയും ഉള്‍പ്പെടുത്തി 2009-ലാണ് പത്തനംതിട്ട ലോക്‌സഭാ മണ്ഡലം രൂപീകരിക്കുന്നത്. രൂപീകരണത്തിന് ശേഷം നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും ആന്റോ ആന്റണി മാത്രമായിരുന്നു വിജയി. കോട്ടയം ജില്ലയില്‍ നിന്ന് കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും പത്തനംതിട്ടയില്‍ നിന്ന് തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളുമാണ് പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്.
ക്രൈസ്തവ ന്യൂനപക്ഷത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് പത്തനംതിട്ട. നിയമസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ 2019-ല്‍ ആറിടങ്ങളില്‍ യുഡിഎഫും ഒരിടത്ത് മാത്രം എല്‍ഡിഎഫും ജയിച്ച സ്ഥാനത്ത് 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴ് മണ്ഡലങ്ങളും ഇടതു മുന്നണിക്കൊപ്പമായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam