
തിരുവനന്തപുരം : സംസ്ഥാനത്ത് പഴങ്ങൾ, ധാന്യങ്ങൾ ഒഴികെയുള്ള കാർഷികോൽപ്പന്നങ്ങൾ എന്നിവയിൽ നിന്നും ഇനി വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കാം. മദ്യം നിർമ്മിക്കുന്ന യൂണിറ്റുകൾക്ക് പ്രവർത്തനാനുമതി നൽകാനുള്ള ചട്ടം നിലവിൽ വന്നു. കേരളാ സ്മോൾ സ്കേൽ വൈനറി റൂൾസ് ആണ് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ ഭേദഗതികൾ ഉൾപ്പെടുത്തി അംഗീകരിച്ചത്.
ഇതനുസരിച്ച് ചക്ക, മാങ്ങ, കശുമാങ്ങ, വാഴപ്പഴം ഉൾപ്പെടെയുള്ള പഴവർഗങ്ങളിൽ നിന്നും ധാന്യങ്ങളൊഴികെയുള്ള കാർഷികോൽപ്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നതിന് അനുമതി നൽകാം. ഇതിനായി അബ്കാരി ചട്ടങ്ങളിൽ നിയമ ഭേദഗതിക്ക് നേരത്തെ അനുമതി നൽകിയിരുന്നു. പ്രാദേശികമായി ലഭിക്കുന്ന കാർഷികോത്പന്നങ്ങളിൽ നിന്ന് മദ്യം നിർമ്മിക്കുന്നതിലൂടെ കർഷകർക്ക് ഉയർന്ന വരുമാനം ലഭിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
വിചിത്രമായ മറുപടിയുമായി വിദ്യാഭ്യാസമന്ത്രി
ലഹരിക്കെതിരെ പ്രചാരണം നടത്തുന്ന സര്‍ക്കാര്‍ പഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ അനുമതി നൽകുന്നതിനെതിരായ വിമര്‍ശനങ്ങൾക്ക് വിചിത്രമായ മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. കള്ള് കേരളത്തിലുള്ള ഒരു പാനീയമാണ്. മയക്കുമരുന്നിനേയും കള്ളിനേയും രണ്ടും രണ്ടായി കണ്ടാൽ മതിയെന്നും മന്ത്രി പറഞ്ഞു.