മുഖ്യമന്ത്രിയുടെ യാത്രക്കായി പൊലിസ് വാടകക്കെടുക്കുന്ന ഹെലികോപ്റ്റർ തലസ്ഥാനത്തെത്തി. സുരക്ഷാ പരിശോധനകൾക്കാണ് ചിപ്സണിന്റെ ഹെലികോപ്റ്റർ എത്തിച്ചത്. എസ്എപി ക്യാമ്പിലെ ഗ്രൗണ്ടിലായിരുന്നു ഹെലികോപ്റ്ററിന്റെ പരിശോധന. മുമ്പും ഏറെ വിവാദമായിരുന്നു മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര.

10:15 AM (IST) Sep 20
മന്ത്രി കെ രാധാകൃഷ്ണൻ തനിക്ക് ജാതി വിവേചനം നേരിട്ടെന്ന പരാമർശം നടത്തിയതിനെ തുടർന്ന് വിശദീകരണവുമായി അഖില കേരള ശാന്തി ക്ഷേമ യൂണിയൻ. മന്ത്രിയുടെ തെറ്റിധാരണ മൂലം സംഭവിച്ചതെന്നാണ് അഖില കേരള ശാന്തി ക്ഷേമ യൂണിയന്റെ വിശദീകരണം. അഖില കേരള തന്ത്രി സമാജവും സമാനമായ രീതിയിൽ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. നട തുറന്നിരിക്കുന്ന സമയം ആയതിനാൽ പൂജാരിമാർ ക്ഷേത്രാചാരം പാലിക്കാൻ ശ്രമിച്ചതാണ്. ആരോപണം ക്ഷേത്ര സംസ്കാരത്തിന്റെ ഉന്മൂലനം ലക്ഷ്യം വച്ചെന്നും അഖില കേരള ശാന്തി ക്ഷേമ യൂണിയൻ ആരോപിച്ചു.
10:15 AM (IST) Sep 20
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സഹകരണ ജീവനക്കാരുടെയും ഇടനിലക്കാരുടെയും ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇന്നലെ തൃശൂർ കോപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി ബിനു അടക്കമുള്ളവരെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. മുഖ്യപ്രതി സതീഷ് കുമാർ നടത്തിയ ബെനാമി നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ആണ് ശേഖരിക്കുന്നത്. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന എ സി മൊയ്‌തീൻ എംഎൽഎയ്ക്ക് വീണ്ടും നോട്ടീസ് നൽകും.
10:14 AM (IST) Sep 20
കെഎസ്ഇബിയുടെ സൗരോർജ്ജ പദ്ധതികളിൽ നടക്കുന്നത് കോടികളുടെ അഴിമതി. സർക്കാരിന് പങ്കാളിത്തമുള്ള ഇൻകെലിന് കരാർ നൽകിയ ഏഴ് മെഗാവാട്ട് സൗരോർജ്ജ പദ്ധതിയിൽ ഉറപ്പിച്ചത് അഞ്ച് കോടിയോളം രൂപയുടെ കോഴ.ഇൻകെലിലെ ജനറൽ മാനെജർ സാംറൂഫസ് കോഴപ്പണം കൈപ്പറ്റിയതിന്‍റെ തെളിവുകളും ഇടനിലക്കാരന്‍റെ വെളിപ്പെടുത്തലും ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഉപകരാർ പാടില്ലെന്ന കരാർ വ്യവസ്ഥ ലംഘിച്ചുകൊണ്ടാണ് ഇൻകെലിന്റെ ഇടപാട്.
10:14 AM (IST) Sep 20
വനിത സംവരണ ബില്ലിന്മേൽ പുതിയ പാർലമെൻ്റ് മന്ദിരത്തിലെ ലോക്സഭയിൽ ഇന്ന് ചർച്ച നടക്കും. പ്രതിപക്ഷത്ത് നിന്ന് സോണിയ ഗാന്ധിയും, ഭരണപക്ഷത്ത് നിന്ന് മന്ത്രി സ്മൃതി ഇറാനിയും ആദ്യം ചർച്ചയിൽ പങ്കെടുക്കുമെന്നാണ് വിവരം. ബിൽ നാളെ രാജ്യസഭയിലും അവതരിപ്പിക്കും. അഡ്വക്കേറ്റസ് ഭേദഗതി ബില്ലടക്കം ഇന്ന് സഭയിൽ വരാനിടയുണ്ട്.
10:14 AM (IST) Sep 20
തൊടുപുഴയിൽ 11 വയസ്സുകാരിയെ സമൂഹമാധ്യമങ്ങളിലൂടെ വിൽപനക്ക് വെച്ച സംഭവത്തിൽ പ്രതി പെണ്‍കുട്ടിയുടെ രണ്ടാനമ്മയെന്ന് പോലീസ്. സൈബര്‍ സെല്ലിന‍്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് ദിവസം മുമ്പാണ് ഇത്തരത്തിലൊരു പോസ്റ്റ് സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെടുന്നത്. നാട്ടുകാരാണ് സംഭവം പൊലീസിൽ അറിയിച്ചത്. തുടർന്ന് പെൺകുട്ടിയും വല്യമ്മയും പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി. കുട്ടിയുടെ മാതാവ് ഉപേക്ഷിച്ചു പോയതാണ്.