ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് കര്‍ദിനാളായി സ്ഥാനമേറ്റു. ഇന്ത്യൻ സഭാചരിത്രത്തിലാദ്യമായിട്ടാണ് വൈദികരിൽ നിന്നും ഒരാളെ നേരിട്ട് കർദിനാൾ പദവിയിലേക്ക് ഉയർത്തുന്നത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന ചടങ്ങിൽ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് ഉള്‍പ്പെടെയുള്ള 21 പേരുടെ സ്ഥാനാരോഹണ ചടങ്ങിന് മുഖ്യ കാര്‍മികത്വം വഹിച്ചത്. പൗരോഹിത്യത്തിന്‍റെ 20ാം വര്‍ഷത്തിലാണ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് ഉന്നത പദവിയിലേക്ക് ഉയര്‍ത്തപെടുന്നത്.

08:59 AM (IST) Dec 07
ഇന്ത്യ ബംഗ്ളദേശ് ബന്ധം വഷളാകാതിരിക്കാൻ കരുതലോടെ നീങ്ങുമെന്ന് സർക്കാർ വൃത്തങ്ങൾ. ബംഗ്ളാദേശിലെത്തുന്ന വിദേശകാര്യ സെക്രട്ടറി പ്രശ്ന പരിഹാരത്തിന് ശ്രമിക്കും. ഹിന്ദുക്കൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമം ശക്തമായി വിക്രം മിസ്രി ഉന്നയിക്കും. മൊഹമ്മദ് യൂനുസുമായി നരേന്ദ്ര മോദി സംസാരിക്കണോയെന്ന് സന്ദർശനത്തിന് ശേഷം ആലോചിക്കും.
08:59 AM (IST) Dec 07
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ 1,000 കോടി രൂപയിലധികം മൂല്യമുള്ള സ്വത്തുക്കൾ വിട്ടുനൽകി ആദായനികുതി വകുപ്പ്. ബിനാമി സ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് 2021 ഒക്ടോബർ 7 ഈ സ്വത്തുക്കൾ ആദായനികുതി വകുപ്പ് കണ്ടുകെട്ടിയത്. സ്വത്തുക്കളെല്ലാം ബിനാമി ഉടമസ്ഥതയിലുള്ളതാണെന്ന ആരോപണം ബിനാമി സ്വത്ത് ഇടപാടുകൾ തടയുന്നതിനുള്ള അപ്പലേറ്റ് ട്രിബ്യൂണൽ തള്ളിയതിനെ തുടർന്നാണ് നടപടി.
05:56 AM (IST) Dec 07
യുഎഇയിൽ ഇന്ന് മഴയ്ക്കായുള്ള പ്രാർത്ഥനകൾ നടക്കും. രാവിലെ 11 മണിക്ക് പള്ളികളിൽ ഒരുമിച്ച് കൂടിയുള്ള പ്രാർത്ഥനകളാണ് നടക്കുക. നിലവിൽ ചൂട് അവസാനിച്ച്, തണുത്ത കാലാവസ്ഥയാണ് യുഎഇയിൽ. ഇനിയുള്ള മാസങ്ങളിലാണ് രാജ്യത്തെ മഴയുടെ നല്ലൊരു പങ്കും ലഭിക്കുക. കഴിഞ്ഞ സീസണിൽ ശക്തമായ മഴ ലഭിച്ചത് ഏപ്രിലിലായിരുന്നു. രാജ്യത്തെ സ്വാഭാവിക പ്രകൃതിയെ ശക്തിപ്പെടുത്താനും ശുദ്ധജല സ്രോതസുകളുടെ നിലനിൽപ്പിനും മഴ അനിവാര്യമാണ്. രാജ്യത്ത് മഴയ്ക്കായി പ്രാർത്ഥിക്കാൻ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ആഹ്വാനം ചെയ്തത്. രാവിലെ 11 മണിക്കാണ് പ്രാർത്ഥനകൾ നടക്കുക. പള്ളികളിൽ ഒത്തുചേർന്ന് പ്രാർത്ഥനകളുണ്ടാകും. അറബ് രാജ്യങ്ങളിൽ സാധാരണമാണ് മഴയ്ക്കായുള്ള സമൂഹ പ്രാർത്ഥനകൾ. ഇതോടൊപ്പം മഴയ്ക്കായുള്ള ക്ലൗഡ് സീഡിങ് പ്രവർത്തനങ്ങളും നടക്കും.
05:54 AM (IST) Dec 07
പഞ്ചാബ്-ഹരിയാന അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്രസർക്കാർ പ്രതിനിധികൾ ഇന്ന് ചർച്ച നടത്തിയേക്കും. ഇന്നലെ ശംഭു അതിർത്തിയിൽ നിന്നും തുടങ്ങിയ ദില്ലി ചലോ മാർച്ചിൽ സംഘർഷമുണ്ടായതിന് പിന്നാലെ കേന്ദ്രകൃഷിവകുപ്പ് സഹമന്ത്രിയാണ് ചർച്ചയ്ക്ക് തയാറാണെന്ന് അറിയിച്ചത്. എന്നാൽ സമയവും തീയതിയും കേന്ദ്രസർക്കാർ ഇതുവരെ അറിയിച്ചിട്ടില്ല. ഇന്ന് അനുകൂല നടപടിയുണ്ടായില്ലെങ്കിൽ നാളെ ദില്ലി ചലോ മാർച്ച് പുനരാരംഭിക്കുമെന്നാണ് കർഷക നേതാക്കളുടെ മുന്നറിയിപ്പ്. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും കർഷകരുമായി കേന്ദ്രം അടിയന്തരമായി ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
05:53 AM (IST) Dec 07
സിറിയയിലെ യുദ്ധ സാഹചര്യത്തിൽ ഇന്ത്യൻ പൗരൻമാർക്ക് മുന്നറിയിപ്പ് നൽകി വിദേശകാര്യ മന്ത്രാലയം. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ സിറിയയിലേക്ക് യാത്ര ചെയ്യരുതെന്നാണ് നിർദേശം. സിറിയയിലുള്ള ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പുലർത്തണം. സ്വകാര്യ വിമാനങ്ങളിൽ കഴിയാവുന്നതിലും വേഗം ഇന്ത്യയിലേക്ക് മടങ്ങാനും അറിയിച്ചു. സിറിയയിലെ ഇന്ത്യൻ എംബസിയെ ബന്ധപ്പെടാനുള്ള ഹെൽപ്പ് ലൈൻ നന്പറും വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടു.
05:53 AM (IST) Dec 07
സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ ചേരും. നാളെയും മറ്റന്നാളുമായി ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിനു മുന്നോടിയായാണ് പിബി യോഗം. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരടു രാഷ്ട്രീയ പ്രമേയത്തിന്‍റെ രൂപരേഖ പിബി ചർച്ച ചെയ്യും. അടുത്ത മാസമാകും കരടു പ്രമേയം അംഗീകരിച്ച് പ്രസിദ്ധീകരിക്കുക. കോൺഗ്രസിനോടുള്ള സമീപനത്തിൽ മാറ്റം വരുത്തുമെന്ന സൂചനയാണ് നേരത്തെ തയ്യാറാക്കിയ രാഷ്ട്രീയ അവലോകന റിപ്പോർട്ട് നൽകിയത്. കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളുടെ വിലയിരുത്തലും സിസിയിൽ നടക്കും.
05:50 AM (IST) Dec 07
മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ ഭാര്യ ശാരദ ടീച്ചർക്ക് ഇന്ന് നവതി. കല്ല്യാശ്ശേരിയിൽ വിപുലമായ പരിപാടികളോടെയാണ് കുടുംബം ടീച്ചറുടെ തൊണ്ണൂറാം ജന്മദിനം ആഘോഷിക്കുന്നത്. നായനാരുടെ ഓർമകളിൽ, അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ട ശാരദയെന്ന, സന്തോഷമുളള വിലാസത്തിൽ വിശ്രമജീവിതത്തിലാണ് ടീച്ചർ.
05:49 AM (IST) Dec 07
കോടതി മുറികളിലെ സഹിഷ്ണുതയോടെയും സാഹോദര്യത്തോടെയുമുള്ള സംവാദങ്ങളാണ് ഭരണഘടനയെ നിലനിർത്തുന്നതെന്ന് സുപ്രിംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. സാഹോദര്യവും സഹവർത്തിത്വവുമാണ് ജനാധിപത്യത്തിന്റെ കാതലെന്നും അദ്ദേഹം പറഞ്ഞു. കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. ഭരണഘടനാ ദിനത്തോടനുബന്ധിച്ചുള്ള നിയമപ്രഭാഷണത്തിനാണ് ജസ്റ്റിസ് DY ചന്ദ്രചൂഡ് ഹൈക്കോടതിയിൽ എത്തിയത്. പൗരന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാതെ രാഷ്ട്രങ്ങളുടെ പുരോഗതി അപൂർണമാണെന്നും, ഭരണഘടന ശില്പി ഡോ. ബി ആർ അംബേദ്കർ മുന്നോട്ടുവെച്ച സാഹോദര്യം രാഷ്ട്രീയത്തിനതീതമായിരുന്നു എന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അധ്യക്ഷത വഹിച്ചു. ഹൈക്കോടതിയിലെ വിവിധ ജഡ്ജിമാർ, അഭിഭാഷക സംഘടന നേതാക്കൾ, വിവിധ അഭിഭാഷകർ എന്നിവർ പങ്കെടുത്തു.
05:48 AM (IST) Dec 07
ആകമാന സുറിയാനി സഭയുടെ തലവനായ പാത്രയർക്കീസ് ബാവ ഇന്ന് കേരളത്തിലെത്തും. നെടുന്പാശേരി വിമാനത്താവളത്തിൽ രാവിലെ 9ന് എത്തുന്ന ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയക്കീസ് ബാവയെ സംസ്ഥാന സർക്കാരിന്‍റെ അതിഥിയായി സ്വീകരിക്കും. തുടർന്ന് സഭാ ആസ്ഥനമായ പുത്തൻകുരിശിലേക്ക് പോകും. ഞായറാഴ്ച ചേരുന്ന സഭാ സൂനഹദോസ് യോഗത്തിലും പങ്കെടുക്കുന്നുണ്ട്. തിങ്കളാഴ്ച രാവിലെ ഏഴരയ്ക്ക് പുത്തൻകുരിശിൽ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നാൽപതാം ചരമദിന ചടങ്ങുകൾക്ക് നേതൃത്വം നൽകും. ഏതാനും ദിവസങ്ങൾ തീർഥാടന കേന്ദ്രമായ മഞ്ഞിനിക്കരയിൽ ഉണ്ടാകും. ഈ മാസം 17നാണ് മടക്കം. സഭാ ഐക്യത്തിന് ഒരുക്കമാണെന്ന ഓർത്തഡോക്സ് സഭയുടെ നിലപാടിനിടെയാണ് പാത്രയർക്കീസ് ബാവ കേരളത്തിൽ എത്തുന്നത്.
05:47 AM (IST) Dec 07
ഗുരുവായൂർ ക്ഷേത്രത്തിൽ വൃശ്ചിക മാസത്തിലെ ഏകാദശി ദിവസം ഉദയാസ്തമന പൂജ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട ഹർജിയിൽ ഹൈകോടതി ഇന്ന് വിധി പറയും. ഗുരുവായൂർ ദേവസ്വത്തിന്‍റേത് ഏകപക്ഷീയ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി തൃശൂർ പുഴക്കര ചേന്നാസ് മനയിലെ പി.സി. ഹരി അടക്കമുള്ളവർ നൽകിയ ഹരജിയാണ് ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ അധ്യക്ഷനായ ദേവസ്വം ബെഞ്ചിന്‍റെ പരിഗണനയിലുള്ളത്. വൃശ്ചികമാസത്തിലെ ഉദയാസ്തമന പൂജ തുലാമാസത്തിലെ ഏകാദശി ദിവസം നടത്താനാകുമെന്ന തന്ത്രി ചേന്നാസ് ദിനേശൻ നന്പൂതിരിപ്പാടിന്‍റെ ഉപദേശം സ്വീകരിച്ചാണ് നടപടിയെന്ന് ദേവസ്വം കോടതിയിൽ വ്യക്തമാക്കിയിരുന്നു.
05:46 AM (IST) Dec 07
ഇന്ത്യൻ സമയം രാത്രി 9ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പ മുഖ്യ കാര്‍മികത്വം വഹിക്കും. ആർച്ച് ബിഷപ് മാർ ജോർജ് കൂവക്കാടിനൊപ്പം മറ്റ് 20 പേരെയും കർദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തും. തുടർന്ന് ഇന്ത്യൻ സമയം രാത്രി 10 മുതൽ 12 വരെ നവ കർദിനാൾമാർ ഫ്രാൻസിസ് മാർപാപ്പയെ വത്തിക്കാൻ കൊട്ടാരത്തിൽ സന്ദർശിച്ച് ആശീർവാദം വാങ്ങും.
നാളെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2ന് പുതിയ കര്‍ദിനാള്‍മാര്‍ ഫ്രാൻസിസ് മാർപാപ്പയോടൊപ്പം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കുർബാന അർപ്പിക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഴംഗ സംഘം ഇന്നത്തെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കും. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, കൊടിക്കുന്നിൽ സുരേഷ് എംപി, അനിൽ ആന്‍റണി, അനൂപ് ആന്‍റണി എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് വത്തിക്കാനിലെത്തിയത്. ഇന്ത്യൻ സഭാ ചരിത്രത്തിൽ ആദ്യമായാണ് ഒരു വൈദികനെ നേരിട്ട് കർദിനാളാക്കുന്നത്. കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നതിന്‍റെ ഭാഗമായി കഴിഞ്ഞമാസം ചങ്ങനാശേരിയില്‍ വച്ചായിരുന്നു മെത്രാഭിഷേക ചടങ്ങുകള്‍.
05:44 AM (IST) Dec 07
നടൻ ദിലീപിനും സംഘത്തിനും ശബരിമല ദർശനത്തിന് പ്രത്യേക സൗകര്യം ഒരുക്കിയതുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. പൊലീസ് അകന്പടിയോടെ എങ്ങനെയാണ് ദിലീപ് അടക്കമുള്ളവർ ദർശനത്തിന് എത്തിയതെന്ന് വിശദീകരിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മണിക്കൂറുകൾ ക്യൂ നിൽക്കുന്ന ഭക്തരുടെ മുന്നിലാണ് സിനിമാ നടൻ എന്ന പേരിൽ ദിലീപ് ഏറെ നേരെ സോപാനത്തിന് സമീപം ചെലവഴിച്ചത്. പ്രത്യേക ആനുകൂല്യം ആർക്കും നൽകരുതെന്നും ഇത്തരം നടപടികൾ കോടതിയലക്ഷ്യമാണെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളി കൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് വ്യക്തമാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട സി.സി.ടി.വി.ദൃശ്യങ്ങളടക്കം ഇന്ന് ഹാജരാക്കാനാണ് നിർദ്ദേശം