എഡിജിപി എംആർ അജിത് കുമാറിനെതിരായ നടപടിയിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. എഡിജിപിക്കെതിരായ ആരോപണങ്ങളിൽ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ഇന്നലെ രാത്രി സർക്കാറിന് സമർപ്പിച്ചിരുന്നു. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ എഡിജിപിയുടെ വിശദീകരണം തള്ളിയാണ് റിപ്പോർട്ട്. സ്വകാര്യ സന്ദർശനമെന്ന എഡിജിപിയുടെ വിശദീകരണത്തിൽ സംശയങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാമി തിരോധാന കേസ് , റിദാൻ വധക്കേസ് എന്നിവയുടെ അന്വേഷണങ്ങളിൽ വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. അതേസമയം കേസുകൾ അട്ടിമറിക്കാൻ എഡിജിപി ശ്രമിച്ചതായി കുറ്റപ്പെടുത്തലില്ല.

11:33 AM (IST) Oct 06
തിരുവനന്തപുരം മണക്കാട് മുത്താരിയമ്മന്‍ കോവിലില്‍ നിന്ന് മൂന്നു പവന്‍ മോഷണം പോയ സംഭവത്തിൽ പൂജാരിയെ ഫോര്‍ട്ട് പൊലീസ് അറസ്റ്റു ചെയ്തു
11:17 AM (IST) Oct 06
ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ഉണ്ടാകില്ലെന്ന് ആവർത്തിച്ച് മന്ത്രി വി എൻ വാസവൻ. ബുക്കിംഗ് നടത്താതെ തീർത്ഥാടകർ എത്തിയാൽ അത് പരിശോധിക്കും. നിലയ്ക്കലിലും എരുമേലിയിലും കൂടുതൽ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തും. ശബരിമല അവലോകനയോഗത്തിൽ എഡിജിപി എംആർ അജിത് കുമാർ പങ്കെടുക്കാതിരുന്നത് ഇന്നലത്തെ യോഗം ക്രമസമാധാന പ്രശ്നവുമായി ബന്ധപ്പെട്ട യോഗമല്ലാത്തത് കൊണ്ടാണ്. ക്രമസമാധാന പ്രശ്നവുമായി ബന്ധപ്പെട്ട യോഗം നടന്നാൽ എഡിജിപിയെ വിളിക്കുമെന്നും മന്ത്രി പറഞ്ഞു.
11:15 AM (IST) Oct 06
മംഗളുരുവിൽ പ്രമുഖ വ്യവസായിയെ കാണാനില്ല. മുൻ എംഎൽഎ മൊഹിയുദ്ദിൻ ബാവയുടെയും എംഎൽസി ബി എം ഫാറൂഖിന്റെയും സഹോദരൻ ബി എം മുംതാസ് അലിയെ ആണ് കാണാതായത്. മുംതാസ് അലിയുടെ കാർ മംഗളുരു കൂലൂർ പുഴ പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തി. അപകടം പറ്റിയതായി സംശയമുണ്ട്. കാറിന്റെ മുൻ വശത്ത് കേടുപാടുകൾ ഉണ്ട്. എന്നാൽ മുംതാസ് അലി കാറിൽ ഉണ്ടായിരുന്നില്ല. പുഴയിൽ പോലീസും എസ്ഡിആർഎഫും കോസ്റ്റ് ഗാർഡും തെരച്ചിൽ നടത്തുന്നുണ്ട്. പുലർച്ചെ 3 മണിക്ക് വീട് വീട്ടിറങ്ങിയ മുംതാസ് അലി പുലർച്ചെ 5 മണിയോടെ പാലത്തിന് അടുത്തെത്തിയതായി വിവരമുണ്ടെന്ന് പോലിസ്
11:14 AM (IST) Oct 06
ഹമാസിന്റെ ഇസ്രയേൽ ആക്രമണത്തിന്റെ ഒന്നാം വാർഷിക ദിനമായ നാളെ പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാക്കുന്ന കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് ആശങ്ക. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് നാളെ ഇസ്രയേൽ തിരിച്ചടി നൽകും എന്ന അഭ്യൂഹം ശക്തം ആണ്. ഇറാന്റെ എണ്ണക്കിണറുകളും ആണവോർജ നിലയങ്ങളും ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ഇസ്രയേലി മാധ്യമങ്ങൾ പറയുന്നു. ഇസ്രയേലിലേക്ക് നാളെ കൂടുതൽ ആക്രമണത്തിന് ഹിസ്ബുല്ലയും ഇറാന്റെ നിഴൽ സംഘങ്ങളും ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളും ഉണ്ട്. അതിനിടെ ലബനന്റെ വടക്കൻ മേഖലയിലേക്കുകൂടി ഇസ്രയേൽ ആക്രമണം വ്യാപിപ്പിച്ചു. തലസ്ഥാന നഗരമായ ബെയ്‌റൂത്തിൽ വ്യോമാക്രമണം തുടരുകയാണ്. ഇന്നലെ മാത്രം ലെബനോനിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 25 പേർ കൊല്ലപ്പെട്ടു. ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയുടെ പിൻഗാമിയാകുമെന്നു കരുതപ്പെടുന്ന ഹാഷിം സഫിയുദ്ദീനെപ്പറ്റി ഇപ്പോഴും ഒരു വിവരവും ഇല്ല. സഫിയുദ്ദീനെ വധിക്കാനായി കഴിഞ്ഞ ദിവസം ഇസ്രയേൽ കനത്ത വ്യോമാക്രമണം നടത്തിയിരുന്നു. ഗാസയിലും ഇസ്രയേൽ ആക്രമണം കടിപ്പിക്കുക ആണ്. ഇന്നലെ ഒൻപത് പേർ കൊല്ലപ്പെട്ടു.
11:13 AM (IST) Oct 06
മുണ്ടക്കെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ചിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും 47 പേരെ ഇനിയും കണ്ടെത്താനായില്ല. സർക്കാർ തെരച്ചിൽ നടത്തണമെന്ന് രണ്ടു മക്കളെയും കാണാതായ സുബൈറിന്റെ കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തെരച്ചിൽ നടത്തണമെന്ന് ആവശ്യപ്പെട്ട് വയനാട്ടിലെ പ്രതിപക്ഷ പാർട്ടികളും രംഗത്തുണ്ട്. ഒടുവിൽ തെരച്ചിൽ നടത്തിയ സൂചിപ്പാറ മേഖലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തിയിരുന്നു.
11:12 AM (IST) Oct 06
അദാനി ബന്ധമെന്ന ഹിൻഡൻ ബർഗ് ആരോപണത്തിൽ സെബി ചെയർപേഴ്സണെ വിളിച്ചു വരുത്താനുള്ള പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി നീക്കത്തിനെതിരെ ബിജെപി. നടപടി ഭരണഘടന വിരുദ്ധവും, പാർലമെൻ്റ് ചട്ടങ്ങളുടെ ലംഘനവുമെന്ന് ബിജെപി കുറ്റപ്പെടുത്തി. സമിതി അധ്യക്ഷൻ കെ.സി വേണുഗോപാലിൻ്റെ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകി. ഈ മാസം 24 ന് നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് സെബി ചെയർപേഴ്‌സൺ മാധവി ബുച്ചിന് പി.എ.സി നോട്ടീസ് നൽകിയിരിക്കുന്നത്
11:10 AM (IST) Oct 06
കാസർകോട് അമ്പലത്തറ കണ്ണോത്ത് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. 40 വയസുകാരി ബീനയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ദാമോദരൻ(55) പൊലീസ് കസ്റ്റഡിയിലാണ്. തർക്കത്തെ തുടർന്ന് കൊലപ്പെടുത്തുകയയിരുന്നുവെന്നാണ് വിവരം.
11:10 AM (IST) Oct 06
പ്രായപരിധി നിബന്ധന ഒഴിവാക്കില്ലെന്ന് സിപിഎം നേതൃത്വം. 75 വയസ് എന്ന പരിധി എടുത്തു കളയാനുള്ള നിർദ്ദേശം തല്ക്കാലം മുന്നിൽ ഇല്ലെന്നാണ് നിലപാട്. പാർട്ടി കോൺഗ്രസിൽ താൻ ഒഴിവാകുമെന്ന് പ്രകാശ് കാരാട്ട് പിബിയെ അറിയിച്ചു. പ്രായപരിധി പാലിക്കാനാണ് ഇടക്കാല ജനറൽ സെക്രട്ടറി പദം വേണ്ടെന്നു വച്ചത്. സമ്മേളനങ്ങൾ തുടങ്ങിയ ശേഷം ഇത് എടുത്തുകളയുന്നത് ഉചിതമല്ല എന്നാണ് കേന്ദ്ര നേതൃത്വത്തിൻ്റെ വിലയിരുത്തൽ.
11:09 AM (IST) Oct 06
കായംകുളത്ത് സേവ് സിപിഎം ഫോറം എന്ന പേരിൽ നോട്ടീസ്. ചിലരുടെ പ്രവർത്തനം പാർട്ടിയെ അധ:പതനത്തിലാക്കിയെന്നും ദളിത് -പിന്നാക്ക- പട്ടിക ജാതി വിഭാഗങ്ങൾക്ക് പാർട്ടിയെ അപ്രിയരാക്കിയെന്നും നോട്ടീസിൽ വിമർശിക്കുന്നു. ബി ജെ പി ഇല്ലാതിരുന്നിടത്ത് ഇപ്പോൾ നാല് പഞ്ചായത്ത് അംഗങ്ങൾ ബിജെപിക്കുണ്ട്. കൃഷ്ണപുരത്തുനിന്നുള്ള ഏരിയ കമ്മിറ്റി അംഗമായ നേതാവിൻ്റെ അഴിമതികൾ ലഘുലേഖയിൽ വിമർശിക്കുന്നു. ഏരിയ സെൻ്റർ അംഗമായ നേതാവ് പാർട്ടിയെ നശിപ്പിച്ചുവെന്നും ഗ്രൂപ്പുകളിച്ച് ഏരിയ സെക്രട്ടറിയാകാൻ ശ്രമിക്കുന്നുവെന്നും വിമർശനമുണ്ട്. എതിർത്ത നിരവധി യുവാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കി എന്നും വിമർശനം. നേതൃസ്ഥാനം നിലനിർത്താൻ വിഭാഗീയത സൃഷ്ടിക്കുന്നുവെന്നും ഓരോ നേതാക്കളുടെയും അഴിമതികൾ ലഘുലേഖയിലൂടെ പുറത്തറിക്കുമെന്ന മുന്നറിയിപ്പും നോട്ടീസിൽ നൽകുന്നു.
11:07 AM (IST) Oct 06
ജമ്മുകശ്മീരിൽ ബിജെപിയുമായി സഹകരിക്കില്ലെന്ന് നാഷണൽ കോൺഫറൻസ്. ബിജെപിയുമായി ചേരുന്നതിനെക്കാൾ പ്രതിപക്ഷത്തിരിക്കും എന്ന് ഒമർ അബ്ദുള്ള. ബിജെപിയോട് സഹകരണം ഇല്ലെന്ന് സൂചിപ്പിച്ച് പിഡിപിയും രംഗത്തെത്തി. 5 എംഎൽഎമാരെ ലഫ്നൻറ് ഗവർണ്ണർക്ക് നോമിനേറ്റ് ചെയ്യാം എന്ന വ്യവസ്ഥ അട്ടിമറിക്ക് ഇടയാക്കും എന്നും പിഡിപി പ്രതികരിച്ചു. ജമ്മു കശ്മീരിൽ സർക്കാർ രൂപീകരിക്കുമെന്നും പിഡിപിയുമായി വേണ്ടിവന്നാൽ സഖ്യമുണ്ടാക്കുമെന്നും പറഞ്ഞ കെസി വേണുഗോപാൽ പിഡിപി ഇന്ത്യ മുന്നണിയിലെ കക്ഷിയാണെന്നതും ഓർമ്മിപ്പിച്ചു.
11:02 AM (IST) Oct 06
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിൽ കടുത്ത എതിർപ്പ്. പാലക്കാട്ടെ മുതിർന്ന കോൺഗ്രസ് നേതാക്കൾ സംസ്ഥാന നേതൃത്വത്തെ പ്രതിഷേധം അറിയിച്ചു. സി പി എം വോട്ടുകൾ ലഭിക്കുന്നയാളെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യം. നിരന്തരം സി പി എമ്മിനെ അധിക്ഷേപിക്കുന്ന രാഹുൽ മത്സരിച്ചാൽ തിരിച്ചടിയാകും. പാലക്കാട്ടെ മണ്ണിൽ രാഹുൽ അൺഫിറ്റ് എന്ന് വിമർശനം. കെ. മുരളീധരനെ മത്സരിപ്പിക്കണമെന്ന് ആവശ്യം
11:01 AM (IST) Oct 06
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി കട്ടിപ്പാറയിൽ എക്സൈസ് റെയ്ഡിൽ 85 ലിറ്റർ ചാരായവും 670 ലിറ്റർ വാഷും കണ്ടെത്തി. നെടുമ്പാലി ഭാഗത്ത് കാടിനോട് ചേർന്നായിരുന്നു വാറ്റ് കേന്ദ്രം. 200 ലിറ്ററിൻ്റെ ബാരലുകളിലും മറ്റുമായാണ് 670 ലീറ്റർ വാഷ് സൂക്ഷിച്ചിരുന്നത്. കാനുകളിലായിരുന്നു ചാരായം സൂക്ഷിച്ചിരുന്നത്. എല്ലാം എക്സൈസസ് കസ്റ്റഡിയിലെടുത്തു നശിപ്പിച്ചു . രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് റെയ്ഡ്.
11:00 AM (IST) Oct 06
ധന വകുപ്പ് ഉത്തരവിനെതിരായ സമരത്തിൽ പങ്കെടുത്ത് ധന വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിന്റെ ഭാര്യ. എയ്ഡ്‌ഡ് സ്ഥാപനങ്ങളിലെ മേലധികാരികൾക്ക് ശമ്പളം എഴുതി നൽകാവുന്ന ഡ്രോയിങ് ഓഫീസർ പദവി മാറ്റിയതിന് എതിരായ സമരത്തിൽ ആയിരുന്നു മന്ത്രിയുടെ ഭാര്യ ആശ പങ്കെടുത്തത്. എഫ് എസ് ഇ ടി ഒ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ ആയിരുന്നു സംഘടന അംഗം കൂടി ആയാ ആശ പങ്കെടുത്തത്.
10:59 AM (IST) Oct 06
കൊച്ചി കളമശ്ശേരി എടയാർ വ്യവസായ മേഖലയിൽ മൃഗക്കൊഴുപ്പ് സംസ്കരിക്കുന്ന സ്ഥാപനത്തിൽ പൊട്ടിത്തെറിയുണ്ടായി ഒരാൾ മരിച്ചു. ഫോർമൽ ട്രേഡ് ലിങ്ക്സ് എന്ന സ്ഥാപനത്തിലെ മിനി ബോയിലർ പൊട്ടിത്തെറിച്ചാണ് ഒഡിഷ സ്വദേശി അജയ കുമാർ മരിച്ചത്.ബോയിലർ വാങ്ങിയതും പ്രവർത്തിപ്പിച്ചതും മാനദണ്ഡം പാലിക്കാതെയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് ഡയറക്ടർ പി പ്രമോദ് പറഞ്ഞു. അനധികൃതമായാണ് സ്ഥാപനം പ്രവർത്തിക്കുന്നത് എന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു.
10:58 AM (IST) Oct 06
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് ഈ ദിവസങ്ങളിൽ സാധ്യതയുണ്ട്.