
തിരുവനന്തപുരം: മംഗലാപുരത്ത് മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ കർണ്ണാടക സർക്കാരിനെതിരെ കടുത്ത വിമർശനവുമായി മന്ത്രി ഇ ചന്ദ്രശേഖരൻ. മാധ്യമപ്രവർത്തകർക്ക് റിപ്പോർട്ട് ചെയ്യാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയാണ് വേണ്ടത്. റിപ്പോർട്ടിംഗ് തടയുന്നതിൽ യാതൊരു ന്യായീകരണവും ഇല്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
"നാട്ടിലുണ്ടാകുന്ന സംഭവങ്ങൾ ജനങ്ങൾ അറിയുന്നതിൽ എന്തോ അപകടമുണ്ടെന്ന് കരുതുന്നവരാണ് മാധ്യമപ്രവർത്തകരെ തടയുന്നത്. ഇത് യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയുന്നതല്ല. ഇതിന് ന്യായീകരണവും ഇല്ല. കേരളത്തിൽ നിന്നുള്ളവർ മംഗലാപുരത്ത് പ്രശ്നമുണ്ടാക്കേണ്ട കാര്യമില്ല. അങ്ങനെയുണ്ടെങ്കിൽ വസ്തുതാപരമായി ഇത് തെളിയിക്കേണ്ടതാണ്," എന്നും മന്ത്രി പറഞ്ഞു.
"കേരളത്തിനെതിരെയും മലയാളികൾക്കെതിരെയും പ്രചാരവേല നടത്തുന്നത് കൂടുതൽ അപകടങ്ങൾക്ക് വഴിവെക്കും. എന്താണ് മംഗലാപുരത്ത് നടക്കുന്നതെന്ന് മനസിലാക്കാൻ വേണ്ടി ശ്രമിക്കുകയാണ്." മലയാളികളെ കുറിച്ച് ഇങ്ങനെ പറയാനുളള സാഹചര്യം എന്താണെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
മലയാളം, തെലുങ്ക്, തമിഴ് മാധ്യമപ്രവർത്തകരെ വെൻലോക് ആശുപത്രി പരിസരത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പൊലീസ് വെടിവയ്പ്പ് നടന്ന പശ്ചാത്തലത്തിൽ മംഗലാപുരത്ത് പൊലീസ് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിനിടെ കേരളത്തിൽ നിന്നുള്ളവരാണ് മംഗലാപുരത്ത് പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്ന ആരോപണവുമായി കർണ്ണാടകയിലെ ആഭ്യന്തര മന്ത്രി രംഗത്ത് വന്നിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam