കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിപ സംശയത്തിൽ കഴിയുന്നവരുടെ ആരോഗ്യനിലയിൽ രണ്ടുപേരുടെ നില ഗുരുതരം. മരുതോങ്കര സ്വദേശിയായ മരിച്ചയാളുടെ രണ്ട് മക്കളും ബന്ധുവുമാണ് ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇയാളുടെ രണ്ട് മക്കളിൽ 9വയസുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ഈ കുട്ടി വെന്റിലേറ്ററിൻ്റെ സഹായത്താലാണ് ആശുപത്രിയിൽ കഴിയുന്നത്. 4വയസുള്ള കുട്ടിയുടെ നില ഗുരുതരമായി തുടരുന്നുണ്ടെങ്കിലും അതീവ ഗുരുതരമല്ല. അതേസമയം, മരിച്ചയാളുടെ ബന്ധുവായ 25വയസു കാരന്റെ നില തൃപ്തികരമാണെന്നാണ് വിവരം. മരിച്ചയാളുടെ സമ്പർക്കത്തിലുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. അതിനായി ഫീൽഡ് സർവ്വെ തുടങ്ങിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്.

08:53 AM (IST) Sep 12
കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കം പൊളിച്ച് എൻഐഎ. പെറ്റ് ലവേർസ് എന്നപേരിൽ ടെലഗ്രാം ഗ്രൂപ്പ് വഴിയാണ് കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരിക്കാൻ ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച നബീലിനെ എൻഐഎ കസ്റ്റഡിയിലെടുത്തു. തൃശൂർ സ്വദേശിയാണ് നബീൽ അഹമ്മദ്. നബീലാണ് ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കങ്ങൾക്ക് കേരളത്തിൽ നേതൃത്വം കൊടുത്തതെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.
08:52 AM (IST) Sep 12
കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ സംശയം. പനി ബാധിച്ച് മരിച്ച രണ്ട് പേരുടെ സാംപിൾ പരിശോധനയ്ക്കയച്ചു. നിപ സംശയം ഉടലെടുത്തതോടെ ജില്ലയിൽ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. ഈ സാഹചര്യത്തിൽ നിപ എന്ത്, എങ്ങനെ, പ്രതിരോധം, ചികിത്സ എന്നിവയെ കുറിച്ച് കൂടുതലറിയാം...
08:52 AM (IST) Sep 12
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ സാധ്യത. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മ്യാൻമാർ തീരത്തായി നിലനിൽക്കുന്ന ചക്രവാതച്ചുഴി. വരും ദിവസങ്ങളിൽ ന്യൂനമർദ്ദമായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളിലും കാലവർഷം സജീവമായി തുടരും.
08:51 AM (IST) Sep 12
കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസിൽ സിപിഎം നേതാവും മുൻ എം പിയുമായ പി കെ ബിജുവിന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉടൻ നോട്ടീസ് അയക്കും. കേസിലെ മുഖ്യപ്രതി സതീഷ്കുമാറും പി കെ ബിജുവുമായി സാമ്പത്തിക ഇടപാട് നടന്നോ എന്നതിൽ ഇഡി പരിശോധന തുടങ്ങിയിട്ടുണ്ട്. കേസിൽ അറസ്റ്റിലായ സതീഷ്കുമാറിന്, ബിജുവുമായി അടുത്ത ബന്ധമുണ്ടെന്ന് മുൻ എംഎൽഎ അനിൽ അക്കരയുടെ ആരോപണം ബിജു നിഷേധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം, മുൻ മന്ത്രി എ സി മൊയ്തീനെ ഒൻപത് മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് ഇഡി വിട്ടയച്ചത്. മൊഴിയുടെ വിശദാംശങ്ങൾ പരിശോധിച്ച ശേഷം വീണ്ടും നോട്ടീസ് നൽകണോ എന്നതിൽ ഇഡി തീരുമാനമെടുക്കും.