Latest Videos

കൊവിഡ് കാലം കേരളത്തിന്‍റെ രാഷ്ട്രീയ കാലാവസ്ഥ മാറ്റിയോ? കാണാം ഏഷ്യാനെറ്റ് ന്യൂസിൽ

By Web TeamFirst Published Jul 3, 2020, 5:52 PM IST
Highlights

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ട് പുറകെ വരുന്നു. മഹാമാരിക്കാലത്ത് കേരളത്തിന്‍റെ രാഷ്ട്രീയ മനസ്സിപ്പോൾ ആര്‍ക്കൊപ്പമാണ്. 

തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് അടക്കം തെരഞ്ഞെടുപ്പ് കാലം അടുത്തെത്തി നിൽക്കെ കേരളത്തിന്‍റെ രാഷ്ട്രീയ മനസ്സും കാഴ്ചപ്പാടും എന്താണ്? കൊവിഡ് മഹാമാരിക്കൊപ്പം നീങ്ങുന്ന കേരളം എന്ത് ചിന്തിക്കുന്നു? വിശദമായി അന്വേഷിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. 

ഏഷ്യാനെറ്റ് ന്യൂസും സി ഫോറും ചേർന്നൊരുക്കിയ സമഗ്രമായ അഭിപ്രായ സര്‍വേയുടെ ഫലവും വിലയിരുത്തലുകളും ഏഴര മുതൽ ഒമ്പതരവയരെ ഏഷ്യാനെറ്റ് ന്യൂസിൽ തത്സമയം കാണാം. രണ്ട് ദിവസങ്ങളിലായാണ് സര്‍വെ ഫലം ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിടുന്നത്. 

കേരളത്തിന്‍റെ മൊത്തം രാഷ്ട്രീയസ്വഭാവം പ്രതിഫലിപ്പിക്കുന്ന 50 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി 10,409 പേരിൽ നിന്നാണ് സര്‍വെ സാമ്പിളുകൾ ശേഖരിച്ചത്. കേരളത്തിലെ വിവിധ മുന്നണികൾ കൊവിഡ് കാലത്ത് നടത്തിയ പ്രവർത്തനങ്ങൾ ഉൾപ്പടെ വിശദമായ ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലിയാണ് ഞങ്ങൾ വോട്ടർമാർക്ക് നൽകിയത്. അവർ നൽകിയ മറുപടികൾ വിലയിരുത്തി, വിശകലനം ചെയ്താണ് ഈ സർവേ ഞങ്ങൾ പുറത്തുവിടുന്നത്.

ഇന്നും നാളെയുമായി 4 മണിക്കൂർ നീളുന്നതാണ് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ അഭിപ്രായ സർവേ ഫല പ്രഖ്യാപനം. 2011ലും 2014ലും 2016ലുമൊക്കെ ഏഷ്യാനെറ്റ് ന്യൂസുമായി ചേർന്ന് സീഫോർ, യഥാർത്ഥ ഫലത്തോട് ചേർന്നു നിൽക്കുന്ന ഫലപ്രഖ്യാപനം നടത്തിയതാണ്.

ഏഷ്യാനെറ്റ് ന്യൂസിന്‍റെ കന്നഡ വാർത്താ ചാനലായ സുവർണ്ണ ന്യൂസിനു വേണ്ടി നടത്തിയ പല സർവേകളിലും തെരഞ്ഞെടുപ്പുഫലം കൃത്യതയോടെ പ്രവചിക്കാൻ സീഫോറിനു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ചില തെരഞ്ഞെടുപ്പുകളിൽ മറ്റ് ഒരു ഏജൻസിയാണ് ഏഷ്യാനെറ്റ് ന്യൂസുമായി ചേർന്ന് സർവേ നടത്തിയത്. ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും സീഫോറും ഏഷ്യാനെറ്റ് ന്യൂസും കേരളത്തിന്‍റെ രാഷ്ട്രീയ മനസ്സറിയാൻ കൈകോർക്കുന്നു.

ജൂൺ 18 മുതൽ 29 വരെ സംസ്ഥാനത്തെ തെരഞ്ഞെടുത്ത 50 നിയമസഭാ മണ്ഡലങ്ങളിലായിരുന്നു സർവേ. 14 ജില്ലകളിലായി 10, 409 വോട്ടർമാരെ നേരിട്ട് കണ്ട് അഭിപ്രായം തേടി. 95 ശതമാനം കൃത്യതയാണ് സീഫോർ അവകാശപ്പെടുന്നത്. ജൂൺ 29 നു ശേഷമുള്ള രാഷ്ട്രീയ മാറ്റങ്ങൾ ഈ സർവേയിൽ പ്രതിഫലിച്ചിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസിന്‍റെ എഡിറ്റർ എം ജി രാധാകൃഷ്ണൻ, റീജിയണൽ എഡിറ്റർമാരായ അഭിലാഷ് ജി നായർ, ഷാജഹാൻ, ആർ അജയഘോഷ് എന്നിവർ നമുക്കൊപ്പമുണ്ട്.

കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ശ്രീ എം വി ഗോവിന്ദൻ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എം ടി രമേശ് എന്നിവർ തത്സമയ പ്രതികരണങ്ങളുമായി നമുക്കൊപ്പം ചേരുന്നു

എന്താണ് ഞങ്ങൾ ജനങ്ങൾക്ക് മുന്നിൽ വച്ച ചോദ്യങ്ങൾ? എന്താണ് ജനവിധി? എല്ലാം അറിയാം തത്സമയം, ഏഷ്യാനെറ്റ് ന്യൂസിൽ.

 

click me!