
സംസ്ഥാനത്ത് ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ വോട്ട് ചെയ്യാൽ പോകുന്നവരും തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരും ആരോഗ്യത്തിൽ അല്‍പം ശ്രദ്ധിക്കണം. നിർജ്ജലീകരണം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ കൃത്യമായ മുൻകരുതലുകൾ അത്യാവശ്യമാണ്.
കഠിനമായ ചൂടിൽ ശരീരം തളരാതിരിക്കാൻ ധാരാളം വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. ദാഹം തോന്നിയില്ലെങ്കിൽ പോലും ഇടയ്ക്കിടെ വെള്ളം കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളമോ ശുദ്ധമായ ജലത്തിൽ തയ്യാറാക്കിയ പാനീയങ്ങളോ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഉപ്പിട്ട നാരങ്ങാവെള്ളം, കഞ്ഞിവെള്ളം, സംഭാരം എന്നിവ കുടിക്കുന്നത് ശരീരത്തിലെ ലവണാംശം നിലനിർത്താനും നിർജ്ജലീകരണം തടയാനും സഹായിക്കും. മദ്യം, കഫീൻ അടങ്ങിയ പാനീയങ്ങൾ എന്നിവ ഒഴിവാക്കുന്നതാണ് ഉചിതം.
രാവിലെ 11 മുതൽ വൈകിട്ട് 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. വോട്ട് ചെയ്യാൻ പോകുമ്പോൾ കുടയോ തൊപ്പിയോ കരുതുന്നത് നല്ലതാണ്. ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നത് ശരീരത്തിന് തണുപ്പ് നൽകും. പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗങ്ങളുള്ളവർ എന്നിവർ വെയിലത്ത് നിൽക്കുന്നത് ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
തെരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ തങ്ങൾ സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ കയ്യിൽ കരുതണം. ഗുരുതര രോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്നവർ മരുന്നുകളുടെ വിവരങ്ങൾ, ഇൻസുലിൻ ഡോസ് തുടങ്ങിയവ രേഖപ്പെടുത്തിയ കുറിപ്പ് കയ്യിൽ വെക്കുന്നത് അടിയന്തര ഘട്ടങ്ങളിൽ ഉപകരിക്കും. ചെറിയ ശാരീരിക അസ്വസ്ഥതകൾ പോലും അവഗണിക്കരുത്. പോളിംഗ് സാമഗ്രി വിതരണ കേന്ദ്രങ്ങളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും മെഡിക്കൽ ടീമിന്റെ സേവനം ലഭ്യമാണ്.
ആർക്കെങ്കിലും സൂര്യാഘാതമോ തളർച്ചയോ അനുഭവപ്പെട്ടാൽ ഉടൻ തന്നെ വെയിലുള്ള സ്ഥലത്ത് നിന്ന് തണുപ്പുള്ള ഇടത്തേക്ക് മാറ്റി വിശ്രമിപ്പിക്കുക. ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങൾ നീക്കം ചെയ്യണം. തണുത്ത വെള്ളം ഉപയോഗിച്ച് ശരീരം തുടയ്ക്കുകയും ഫാൻ, എസി എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുകയും ചെയ്യുക. ബോധക്ഷയമോ ശാരീരിക അസ്വസ്ഥതയോ തുടരുകയാണെങ്കിൽ ഉടനടി ആംബുലൻസ് സഹായം തേടുകയോ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയോ ചെയ്യണം.
ആരോഗ്യ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാതെ ജാഗ്രത പാലിച്ചുകൊണ്ട് വേണം ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ നേരിടാനെന്ന് ആരോഗ്യവകുപ്പ് ഓർമ്മിപ്പിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam