മാതാപിതാക്കൾക്ക് ഇരുട്ടടിയായി സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ ഫീസ് പിരിവ് തുടങ്ങി

By Web TeamFirst Published May 28, 2020, 10:14 AM IST
Highlights

സംസ്ഥാനത്തെ മിക്ക സ്വകാര്യ സ്ക്കൂളുകളും എണ്ണായിരം മുതൽ പതിനയ്യായിരം രൂപ വരെയാണ് ടേം ഫീസ് ഈടാക്കുന്നത്. കൊവിഡ് മൂലം മിക്കവരുടെയും തൊഴിലും വരുമാനവും നഷ്ടപ്പെട്ടിട്ടും ഫീസ് വാങ്ങുന്ന കാര്യത്തിൽ ഇവർ മടിയൊന്നും കാണിച്ചിട്ടില്ല. 

തിരുവനന്തപുരം: ലോക്ഡൗണിൽ പെട്ട് നട്ടം തിരിയുന്ന മാതാപിതാക്കൾക്ക് ഇരുട്ടടിയായി സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ ഫീസ് പിരിവ് തുടങ്ങി. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് സ്കൂളുകൾ തുറക്കില്ലെങ്കിലും മുഴുവൻ ഫീസും അടയ്ക്കണമെന്നാണ് സ്കൂളുകൾ ആവശ്യപ്പെടുന്നത്. എന്നാൽ സ്കൂളുകൾ തുറക്കാതെ ഓൺലൈനിൽ ക്ലാസുകൾ നടത്തുന്പോൾ ഫീസ് പിരിക്കാൻ മാനേജ്മെന്റുകൾക്ക് അർഹതയില്ലെന്നാണ് രക്ഷകർത്താക്കൾ പറയുന്നത്.

സംസ്ഥാനത്തെ മിക്ക സ്വകാര്യ സ്ക്കൂളുകളും എണ്ണായിരം മുതൽ പതിനയ്യായിരം രൂപ വരെയാണ് ടേം ഫീസ് ഈടാക്കുന്നത്. കൊവിഡ് മൂലം മിക്കവരുടെയും തൊഴിലും വരുമാനവും നഷ്ടപ്പെട്ടിട്ടും ഫീസ് വാങ്ങുന്ന കാര്യത്തിൽ ഇവർ മടിയൊന്നും കാണിച്ചിട്ടില്ല. കുട്ടികൾ സ്ക്കൂളിൽ എത്തുന്നതിലെ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ഓൺ ലൈൻ ക്ലാസുകൾ നടത്താനാണ് സർക്കാർ നിർദ്ദശം. 

അതും ഒന്നോ രണ്ടോ മണിക്കൂർ മാത്രം. ഓൺ ലൈൻ ക്ലാസുകൾക്കായി കമ്പ്യൂട്ടറും മൊബൈലുമൊക്കെ വാങ്ങി മാതാപിതാക്കൾ ഇപ്പോൾ തന്നെ കടക്കെണിയിലാണ്. സ്ക്കൂൾ തുറക്കാത്തിനാൽ ഫീസ് അടക്കാൻ സാവകാശം ലഭിക്കുമെന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ ഇതെല്ലാം തെറ്റി.

സ്ക്കൂളിലെ അനുബന്ധ സൗകര്യങ്ങൾ ഒന്നും ഉപയോഗിക്കാത്തപ്പോൾ ഫീസ് വാങ്ങരുതെന്നാണ് രക്ഷകർത്താക്കളുടെ ആവശ്യം. പലയിടത്തും അധ്യാപകരുടെ ശന്പളം വെട്ടിക്കുറക്കുകയും ചെയ്തു. സ്വകാര്യ മാനേജ്മെൻറുകൾക്കൊപ്പം കേന്ദ്രീയ വിദ്യാലയവും ഫീസ് അടക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഫീസ് വർദ്ധന മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുകയാണ് കേന്ദ്രീയ വിദ്യാലയങ്ങൾ. വിദ്യാലയ വികാസ് നിധി എന്ന പേരിലാണിത് ഈടാക്കുന്നത്.

ഫീസിനു പുറമെ പുസ്തകവും മറ്റും വാങ്ങാൻ പണം വേണം. വരുമാനം ഇല്ലാതായതോടെ എങ്ങനെ പണം കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ് രക്ഷകർത്താക്കൾ. എന്നാൽ ഫീസ് വർദ്ധിപ്പിക്കാനുള്ള തീരുമാനം ഉപേക്ഷച്ചതിനൊപ്പം നിശ്ചിത തീയതിക്കുള്ളിൽ ഫീസ് അടക്കണമെന്ന് നിബന്ധനയും വേണ്ടെന്ന് വച്ചെന്നാണ് സ്ക്കൂൾ അധികൃതർ പറയുന്നത്.

click me!