
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ സ്വകാര്യ സർവ്വകലാശാല ബിൽ നിയമസഭാ സബ്‌ജക്‌ട് കമ്മിറ്റിക്ക് വിട്ടു. സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ പരിഗണിച്ചില്ല. ഇത്ര മോശമായി തയ്യാറാക്കിയ ബിൽ നിയമസഭയിൽ ഇതിന് മുമ്പ് അവതരിപ്പിച്ചില്ലെന്നായിരുന്നു പ്രതിപക്ഷ വിമർശനം. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കൂടുതൽ അധികാരം നൽകുന്നു, സർക്കാറിന് പ്രവേശനത്തിൽ നിയന്ത്രണമില്ല തുടങ്ങിയ പ്രശ്നങ്ങളും പ്രതിപക്ഷം ഉന്നയിച്ചു.
യുജിസി മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചാണ് ബില്ലെന്നായിരുന്നു മന്ത്രി ആർ ബിന്ദുവിൻറെ മറുപടി. പ്രോ ചാൻസ്‌ലർ എന്ന നിലക്ക് ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് നിലവിൽ തന്നെ അധികാരങ്ങളുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സംവരണവും സ്കോളർഷിപ്പും ഉറപ്പാക്കണമെന്നും ആശങ്ക തീർക്കാൻ വിദ്യാർത്ഥി സംഘടനകളുമായി ചർച്ച വേണമെന്നും സിപിഐ അംഗം മുഹമ്മദ് മൊഹ്സിൻ ആവശ്യപ്പെട്ടു. നാളെ സബ്ജക്ട് കമ്മിറ്റി ചർച്ച ചെയ്ത് 24 ന് ബിൽ പാസ്സാക്കും.
ആരോപണത്തിൽ മറുപടിയുമായി മന്ത്രി ബിന്ദു
കോളേജ് അധ്യാപകർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷപദവി വഹിക്കുന്ന കാലയളവ് വേതനമില്ലാത്ത അവധിയായി കണക്കാക്കാമെന്ന ബില്ലിലെ ഒരു വ്യവസ്ഥയാണ് വ്യക്തിപരമായ ആരോപണത്തിനും ബില്ലിനെ ഇകഴ്ത്താനും ചില മാധ്യമങ്ങളും ഏതാനും പ്രതിപക്ഷ എംഎൽഎമാരും കാരണമാക്കുന്നത്. മികച്ച വൈജ്ഞാനിക സമ്പത്തിനുടമകളായ അധ്യാപകരെ വികേന്ദ്രീകൃത ഭരണ സംവിധാനത്തിനു കൂടി ഉപയുക്തമാക്കുന്നത് ജനാധിപത്യ സംവിധാനത്തിൻ്റെ മികവ് കൂട്ടുകയേയുള്ളൂ എന്നതിൽ ആർക്കും എതിരഭിപ്രായമുണ്ടാവില്ല. എന്നാലിത്, സേവനകാലാവധി മൂന്നുവർഷം കൂടി ബാക്കി നിൽക്കെ 2021ൽ സ്വയം വിരമിക്കൽ നേടി പിരിഞ്ഞ കോളേജ് അധ്യാപികയായ എനിക്ക് അനുകൂലമാക്കാനാണെന്ന് ദുർവ്യാഖ്യാനിക്കുന്നതിൽ ദുഷ്ടബുദ്ധിയുണ്ട്. കാരണം, ഒരു മുൻകാലപ്രാബല്യവും ഈ വ്യവസ്ഥയിൽ ഇല്ലെന്നത് മറച്ചുവച്ചാണ് ഈ പ്രചാരണം. ഏതാനും ചില കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വ്യാജവിവരങ്ങൾ വാസ്തവമായി അവതരിപ്പിക്കുന്നതിലെ അധാർമ്മികത ഇതു പ്രചരിപ്പിക്കുന്നവർ പരിശോധിക്കണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam