
ഇടുക്കി: കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ (landslide) കാണാതായവര്‍ക്കായുള്ള തെരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഷാജി ചിറയിലിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. മണിമലയാറിലെ മുണ്ടക്കയത്ത് (Mundakayam) നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഉരുള്‍പൊട്ടലില്‍ കാണാതായ അഫ്‍ന ഫൈസൽ (8) അഫിയാൻ ഫൈസൽ (4) അംന (7) എന്നീ കുട്ടികളുടെ മൃതദേഹവും ഇന്ന് കണ്ടെത്തിയിരുന്നു. ഇതോടെ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ അടക്കം നാലുപേരുടെ മൃതദേഹങ്ങളാണ് കൊക്കയാറില്‍ നിന്ന് ഇതുവരെ കണ്ടെത്തിയത്. സിയാദിന്‍റെ ഭാര്യ ഫൌസിയ, മകന്‍ അമീന്‍ സിയാദ്, സച്ചു ഷാഹുല്‍, ഒഴുക്കില്‍പ്പെട്ട് കാണാതായ നാന്‍സി എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.
ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് പരിശോധിക്കുന്നതിന് ഇടയിലാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരേ സ്ഥലത്ത് നിന്നാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരുടെ മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രാവിലെ ഏഴുമണി മുതല്‍ എന്‍ഡിആര്‍എഫും പൊലീസും പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്. അതേസമയം പെരുവന്താനം നിർമലഗിരിയിൽ മലവെള്ളപാച്ചിലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. വടശ്ശേരിയിൽ ജോജോയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിന് സമീപത്തെ മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനിടെയാണ് ജോജോ മലവെള്ളപാച്ചിലിൽപ്പെട്ടത്. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam