
പത്തനംതിട്ട: പത്തനംതിട്ടയിലെ മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്നു. പമ്പാനദി, മണിമലയാര്‍, അച്ചന്‍കോവിലാര്‍ എന്നീ മൂന്ന് നദികളും അപകട നിലയ്ക്ക് മുകളിലൂടെയാണ് ഒഴുകുന്നത്. ഓമല്ലൂരിലും നരിയാപുരത്തും റോഡിൽ വെള്ളം കയറി. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നതോടെയാണ് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയത്. പമ്പാ നദിയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നദിക്ക് സമീപം താമസിക്കുന്നവർക്ക് ജാഗ്രാതാ നിർദ്ദേശം നൽകി. ഉരുൾപൊട്ടൽ ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ അത്തരം പ്രദേശങ്ങളിലുള്ളവർ സുരക്ഷിതസ്ഥാനത്തേക്ക് മാറണമെന്നാണ് നിർദേശം. അടൂർ ഏനാത്ത് പാലത്തിന് സമീപം നിന്ന മരം കടപുഴകി വീണ് പാലത്തിൽ പതിച്ചു. ആളപായമൊന്നുമില്ല.
കക്കി ഡാം നാളെ തുറക്കാന്‍ സാധ്യതയുണ്ടെന്നും രാവിലെയുള്ള മഴയുടെ തോതും ജലനിരപ്പും സംബന്ധിച്ചിട്ടുള്ള കാര്യങ്ങള്‍ പരിഗണിച്ചായിരിക്കും ഡാം തുറക്കുകയെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. നദീതീരങ്ങളില്‍ വെള്ളം ഉയരാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിന്നും ആളുകള്‍ സുരക്ഷാ സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ഇന്നലെ തന്നെ നിര്‍ദേശം നല്‍കിയരുന്നു. അതിന്റെയടിസ്ഥാനത്തില്‍ കുറേയാളുകള്‍ മാറിയിരുന്നു. പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ 1165 പേരാണ് നിലവില്‍ 54 ക്യാമ്പുകളിലായി കഴിയുന്നത്.
ഇടുക്കിയിൽ ജലനിരപ്പുയരുന്നു
ഇടുക്കി ജലാശയത്തിൽ ജലനിരപ്പ് രാത്രി 10 മണിയോടെ 2396.38 അടിയിലെത്തി.2396.86 അടിയിലെത്തുമ്പോൾ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കും. നിലവിൽ ഒരു മണിക്കൂറിൽ 1 MCM കണക്കിൽ ജലം ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam